ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍
ദുബൈ: പണമടക്കാന്‍ ആവശ്യപ്പെട്ട് 'പാര്‍ക്കിന്‍' കമ്പനിയുടെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. വാഹനമോടിക്കുന്നവരെ ലക്ഷ്യം വച്ചാണ് വ്യാജ ടോള്‍ ഫീസ് സന്ദേശം അയക്കുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ദുബൈയിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാര്‍ക്കിങ് സേവന കമ്പനിയാണ് പാര്‍ക്കിന്‍. സന്ദേശം ലഭിച്ചാല്‍ ഔദ്യോഗിക പാര്‍ക്കിന്‍ ചാനലുകള്‍ വഴി എല്ലാ വിവരങ്ങളും പരിശോധിക്കണം. സ്ഥിരീകരിക്കാത്ത ലിങ്കുകള്‍ വഴി പണമടയ്ക്കല്‍ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് വരാം.
പേയ്മെന്റ് കുടിശ്ശിക ഉണ്ടെന്നും വേഗത്തില്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയച്ചുനല്‍കുന്നത്. പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്നും എല്ലാ വിവരങ്ങളും പരിശോധിച്ച് ഔദ്യോഗിക പാര്‍ക്കിന്‍ ചാനലുകള്‍ വഴി മാത്രമേ പണം നല്‍കാവൂ എന്നും ഓര്‍മിപ്പിച്ചു.
ടോള്‍ ഫീസ് കുടിശ്ശിക ഉണ്ടെന്ന് പറഞ്ഞ് ഈ വര്‍ഷം ആദ്യം അബൂദബിയില്‍ സംശയാസ്പദമായ സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചിരുന്നു. പണമയക്കാന്‍ 'ഔദ്യോഗിക ലിങ്കും' നല്‍കിയിരുന്നു. 'ഡി.ആര്‍.ബി അലേര്‍ട്ട്' എന്ന തലക്കെട്ടിലായിരുന്നു സന്ദേശം. 'പെന്‍ഡിങ് സ്റ്റാറ്റസ്: ദയവായി കുടിശ്ശികയുള്ള ടോള്‍ ഫീസ് (4.00 ദിര്‍ഹം) തീര്‍പ്പാക്കുക. ഇന്ന് തന്നെ ഇത് അടച്ചില്ലെങ്കില്‍ 100 ദിര്‍ഹവും ട്രാഫിക് പോയിന്റുകളും പിഴ ചുമത്തും' എന്നായിരുന്നു ജനുവരി 20ന് പ്രചരിച്ചിരുന്ന സന്ദേശം. യു.എ.ഇക്ക് പുറത്തുനിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് സന്ദേശമെന്നും കണ്ടെത്തിയിരുന്നു.
ഫെബ്രുവരിയില്‍, ഔദ്യോഗിക ടോള്‍ അധികാരികളെ അനുകരിക്കുന്ന വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ റാസല്‍ ഖൈമ പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സുപ്രധാന വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് കബളിപ്പിക്കപ്പെടാനും സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
സ്‌കാമര്‍മാര്‍ പലപ്പോഴും ഇത്തരത്തില്‍ ലഭ്യമായ ഡാറ്റ ഉപയോഗിക്കുന്നു. തട്ടിപ്പ് സന്ദേശം അയച്ചയാളുടെ നമ്പര്‍ ഒരു നിയമാനുസൃത ടോള്‍ കമ്പനിയുടേതാണെന്ന് തോന്നിപ്പിക്കുന്നതായിരിക്കും. തട്ടിപ്പ് സന്ദേശങ്ങള്‍ മിക്കപ്പോഴും ഒരു പാറ്റേണ്‍ പിന്തുടരുന്നതായി കാണാം. ടോള്‍ കുടിശ്ശിക ഉണ്ടെന്നും ഉടന്‍ അടച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നു. സമ്മര്‍ദ്ദത്തിലാക്കുന്ന സ്‌കാം ടെക്സ്റ്റുകള്‍ തട്ടിപ്പിന്റെ പ്രധാന അടയാളമാണ്.
അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് അയച്ച സന്ദേശങ്ങള്‍, സ്വീകര്‍ത്താവിനെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിന് പകരം 'പ്രിയ കസ്റ്റമര്‍' പോലുള്ള പൊതുവായ പ്രയോഗം, ഒരേ സന്ദേശം ഒന്നിലധികം പേര്‍ക്ക് ഒരുമിച്ച് അയക്കല്‍ എന്നിവയും തട്ടിപ്പിന്റെ സൂചനകളാണ്. ടോള്‍ ഓപറേറ്റര്‍മാര്‍ സാധാരണയായി ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി കാലഹരണപ്പെട്ട പേയ്മെന്റുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കുകയോ ചെയ്യാറില്ല.
English summary : Authorities have issued an alert regarding fraudulent text messages targeting drivers by falsely demanding payment for parking and toll fees. The public is strongly advised to remain vigilant and avoid interacting with these deceptive texts.
Scammers are impersonating the major parking service company "Parkin" and other official toll authorities, sending texts that claim the recipient has pending dues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."