അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ
കൊല്ലം: മതസ്പർധ വളർത്തുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന കൊല്ലം കെ.എം.എം.എൽ മിനറൽ സെപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനിൽ മുഹമ്മദിന്റെ സസ്പൻഷൻ പിൻവലിച്ച് സർവിസിൽ തിരിച്ചെടുത്തതും ചട്ടംലംഘിച്ച്. സസ്പൻഷൻ പിൻവലിക്കുമ്പോൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് കെ.എം.എം.എൽ ചെയർമാൻ.
കൊല്ലം ബിഷപ്പിന്റെ പരാതി അന്വേഷിച്ച വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ് നൽകിയ ശുപാർശയെ തുടർന്ന്, ചെയർമാനായ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെയാണ് അനിൽ മുഹമ്മദിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ കെ.എം.എം.എൽ ഡയരക്ടർ ബോർഡാണ് നിയമപരമായ തുടർ നടപടികൾക്കായി എറണാകുളത്തെ അഭിഭാഷകനെ ആഭ്യന്തര അന്വേഷണത്തിന് നിയോഗിച്ചത്.
അന്വേഷണ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബോർഡ് യോഗമാണെന്നിരിക്കെ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് പതിനൊന്നു ദിവസത്തിനുള്ളിൽ ലഭിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കെ.എം.എം.എൽ എം.ഡി, ചെയർമാന് നൽകി അനുമതി വാങ്ങാതെയാണ് അടിയന്തരമായി അനിൽ മുഹമ്മദിനെ കുറ്റവിമുക്തനാക്കി സസ്പെൻഷൻ പിൻവലിച്ചത്. ഭരണ മാറ്റത്തിന് ശേഷം ഇതുവരെയും ബോർഡ് യോഗം കൂടിയിട്ടില്ല. ബോർഡ് പുനഃസംഘടിപ്പിക്കാത്തതാണ് കാരണം. എന്നാൽ നടപടിക്ക് ഉത്തരവിട്ട ചെയർമാൻ തന്നെയാണ് നിലവിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും
കെ.എം.എം.എൽ ചെയർമാനും.
അനിൽ മുഹമ്മദിനെ വെള്ളപൂശിയുള്ള ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചെയർമാന്റെ അടുക്കലെത്തിയാൽ തള്ളുമെന്ന് മുന്നിൽ കണ്ടാണ് റിപ്പോർട്ട് ചെയർമാനു നൽകാതെ സസ്െപൻഷൻ പിൻവലിച്ചത്.
വ്യവസായ വകുപ്പ് സ്‌പെഷൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് വിഷയത്തിൽ ക്രിമിനൽ കുറ്റമുണ്ടെന്നും പൊലിസ് കേസ് എടുക്കണമെന്ന നിർദേശം ഉണ്ടായിരുന്നു.
ഗുരുതര കുറ്റം കണ്ടെത്തി സസ്പെൻഡ് ചെയ്ത അനിൽ മുഹമ്മദിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വ്യവസായ അധികാരികളുടെ പരിഗണനയ്ക്ക് അയച്ച് ബോർഡ് യോഗത്തിൽ പരിഗണിച്ചതിനും ശേഷം മാത്രമേ എം.ഡിക്ക് തീരുമാനമെടുക്കാവൂ എന്നിരിക്കേയാണ്, ഈയുടെ രാജിവച്ച് പോയ എം.ഡിയിൽ സമ്മർദം ചെലുത്തി സസ്പെൻഷൻ പിൻവലിച്ചത്. നടപടിക്കു ശേഷം അനിൽ മുഹമ്മദ് സർവിസിൽ തിരിച്ചു വന്ന് സമാന കുറ്റം ചെയ്തിട്ടും കെ.എം.എം.എൽ ചെയർമാൻ കൂടിയായ പ്രിൻസിപ്പൽ സെക്രട്ടറിക്കും മിണ്ടാട്ടമില്ല.
2018ൽ തരംതാഴ്ത്തി
2005ൽ വകുപ്പ് മന്ത്രിയുടെ ശുപാർശയെ തുടർന്നാണ് അനിൽ മുഹമ്മദിന് കെ.എം.എം.എല്ലിൽ നിയമനം നൽകുന്നത്. തുടർന്ന് കെ.എം.എം.എല്ലിലെ സുപ്രധാന ടി.പി യൂനിറ്റിൽ മാനേജരായി. വെൽഫെയർ, പഴ്‌സനൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ, ജനറൽ അഡ്മിനിസ്‌ട്രേഷൻ, കമ്മ്യൂനിറ്റി വെൽഫെയർ, എസ്‌റ്റേറ്റ് എന്നിവയുടെ സ്വതന്ത്ര ചുമതലയും നൽകി. കൊച്ചിയിലെ ഹനാൻ എന്ന പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് അനിൽ മുഹമ്മദിനെതിരേ അന്നത്തെ മാനേജിങ് ഡയരക്ടർ റോയി കുര്യൻ അന്വേഷണം നടത്തി. ഗുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്.
പ്രധാന ചുമതലകളിലുണ്ടായിരുന്നിട്ടും കമ്പനിയുടെ മുൻകൂർ അനുമതി ഇല്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുക, വെൽഫെയർ മാനേജർ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിറവേറ്റാതിരിക്കുക, കമ്പനിയുടെ അതീവ രഹസ്യ രേഖകൾ പുറത്ത് നൽകുക തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2018ൽ ആസ്ഥാന ഓഫിസിൽ നിന്നും സെപ്പറേഷൻ യൂനിറ്റിലേക്ക് ഡപ്യൂട്ടി മാനേജരായി തരം താഴ്ത്തി സ്ഥലം മാറ്റി. 2022ലാണ് സെപ്പറേഷൻ യൂനിറ്റിൽ കമ്മ്യൂനിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജരാക്കിയത്. എന്നിട്ടും ആസ്ഥാന ഓഫിസിൽ പ്രധാന തസ്തിക ഒന്നും നൽകിയില്ല. തുടർന്നാണ് രാഷ്ട്രീയ സ്വാധീനത്തിൽ ടൂറിസത്തിലേക്കും കയർ കോർപറേഷനിലേക്കും മാറുന്നത്. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ ഡയറക്ടർ ആയിരിക്കേ ഒരു ഉന്നത സി.പി.എം നേതാവിന്റെ ഡ്രൈവറുടെ ബന്ധുവായ പെൺകുട്ടിയോട് മോശമായി പെരുമാറി എന്ന പരാതി പാർട്ടി കേന്ദ്രങ്ങളിൽ എത്തിയിരുന്നു.
ട്രേഡ് യൂനിയനും ഉണ്ടാക്കി
സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിൽ ചട്ടം ലംഘിച്ച് അനിൽ മുഹമ്മദ് ട്രേഡ് യൂനിയനും ഉണ്ടാക്കി. കെ.എം.എം.എല്ലിലെ ചട്ട പ്രകാരം ഓഫിസർ തസ്തികകളിൽ ജോലി നോക്കുന്നവർക്ക് ട്രേഡ് യൂനിയൻ ഉണ്ടാക്കാനോ അതിൽ പ്രവർത്തിക്കാനോ പാടില്ല. എന്നാൽ കെ.എം.എം.എൽ ഓഫിസർമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് സസ്പെൻഷൻ കാലയളവിൽ ട്രേഡ് യൂനിയൻ ഉണ്ടാക്കുകയായിരുന്നു. അതിന്റെ പ്രവർത്തനം ഇപ്പോഴും തുടരുന്നു.
2024 ഓഗസ്റ്റ് ആറിന് കെ.എം.എം.എല്ലിലെ ഓഫിസർമാരെ കൂട്ടി യോഗം ചേരുകയും ടൈറ്റാനിയം ഓഫിസേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചു. 2025 ജനുവരി 15ന്, 1926ലെ ഇന്ത്യൻ ട്രേഡ് യൂനിയൻ ആക്ട് പ്രകാരം കൊല്ലം ലേബർ ഓഫിസിൽ ട്രേഡ് യൂനിയൻ രജിസ്റ്റർ ചെയ്തു.
മന്ത്രി പി.സി വിഷ്ണുനാഥ് പ്രസിഡന്റായും അനിൽ മുഹമ്മദ് ജനറൽ സെക്രട്ടറിയായും പെരുമാറ്റച്ചട്ടം ലംഘിച്ച് ട്രേഡ് യൂനിയൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അത് ഇപ്പോഴും തുടരുന്നു. വിഷ്ണുനാഥ് മന്ത്രിയായിട്ടും പദവി ഒഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
സ്ഥാനക്കയറ്റത്തിലും വിചിത്രവാദം
ചട്ടം ലംഘിച്ച് എ.ജി.എമ്മായി സ്ഥാനക്കയറ്റം ലഭിച്ചതിൽ സാമൂഹ മാധ്യമത്തിൽ വിചിത്ര വാദവുമായി അനിൽ മുഹമ്മദ്. സർക്കാർ പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിൽ സ്ഥാനക്കയറ്റം പലതരത്തിലുണ്ടത്രേ. ഒന്നു ശമ്പള വർധനവ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നൽകിയുള്ള സ്ഥാനക്കയറ്റം, മറ്റൊന്ന് ആലങ്കാരിക സ്ഥാനക്കയറ്റം. ഈ ആലങ്കാരിക സ്ഥാനക്കയറ്റമാണ് നടപടി നേരിട്ട് സസ്പെൻഷനിലായി തിരികെ സർവിസിൽ വന്ന് പതിനാറ് ദിവസങ്ങൾക്കുള്ളിൽ ഇയാൾക്ക് ലഭിച്ചതത്രേ. അങ്ങനെയെങ്കിൽ ഇത്തരത്തിൽ ഉയർന്ന തസ്തികയിലുള്ളവരെല്ലാം ആലങ്കാരിക പദവി വഹിക്കുന്നവരാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."