പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശനിൽ രാഷ്ട്രീയ പ്രചാരണം? പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി.പി.എം
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിക്ക് വേണ്ടി പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.എം രാഷ്ട്രീയ കാര്യ സമിതി അംഗം എം.എ ബേബി കൊല്ലത്ത് ആരോപിച്ചു.
പ്രധാനമന്ത്രി ദൂരദർശനിലൂടെ നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും ഇത് നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും എം.എ ബേബി ചൂണ്ടിക്കാട്ടി. ഭരണത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക മാധ്യമങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മിഷണറായി ഇരിക്കുമ്പോൾ ഇത്തരം ലംഘനങ്ങൾ തുടരുമെന്നും കമ്മിഷൻ ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിൽ അമിത് ഷാ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് സത്യവിരുദ്ധമായ പ്രചാരണമാണ് നടത്തുന്നതെന്നും ഇതിനെതിരെ നടപടിയില്ലെന്നും സി.പി.എം ആരോപിക്കുന്നു.
പ്രധാനമന്ത്രി ദൂരദർശനിലൂടെ നടത്തിയത് രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ്. വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബിൽ ഈ സമയത്ത് പാർലമെന്റിൽ അവതരിപ്പിച്ചത് തന്നെ ചട്ടലംഘനമാണ് എന്നും എം.എ ബേബി പറഞ്ഞു.
വനിതാ സംവരണ ബില്ലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും, ഇത് വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്നും സി.പി.എം പരാതിയിൽ വ്യക്തമാക്കുന്നു. വിഷയം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരാനാണ് പാർട്ടി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."