ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശിനി സാറാമ്മ (65), ആറു മാസം പ്രായമുള്ള കുഞ്ഞ് നിക്കു എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നാരകക്കാനത്ത് നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹത്തിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടക്കുമ്പോൾ കുട്ടിയടക്കം പന്ത്രണ്ടോളം പേരാണ് ജീപ്പിലുണ്ടായിരുന്നത്. കുത്തനെ ഉള്ള ഇറക്കത്തിൽ വെച്ച് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. വൻ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
അഗാധമായ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിൽ നിന്നും വളരെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരും പൊലിസും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ എല്ലാവരെയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.
പരുക്കേറ്റവരെ ആദ്യം ഇടുക്കി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരമായി പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സാറാമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചിരുന്നു.
കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം.
മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അതോ ഡ്രൈവർക്ക് പാത പരിചയമില്ലാത്തതാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചു വരികയാണ്. പ്രദേശത്തെ റോഡുകളുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
A tragic accident occurred at Narakakanam in Idukki when a jeep carrying a wedding party plunged into a 200-foot deep gorge. Two people, including a 65-year-old woman named Saramma and a six-month-old infant named Nikku, lost their lives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."