പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്നു; പഞ്ചായത്ത് തലത്തിൽ കർമ്മ പദ്ധതിയുമായി വനംവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വർദ്ധിക്കുന്ന സൗഹചര്യത്തിൽ പ്രത്യേക കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് വനംവകുപ്പ്. 3600 ഓളം പരിശീലനം നേടിയ സർപ്പ വളണ്ടിയർമാരുടെ സേവനം പഞ്ചായത്ത് തലത്തിൽ ഉപയോഗപ്പെടുത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകി. വനംവകുപ്പിൻെറ സർപ്പ ആപ്പു വഴിയും വോളണ്ടിയർമാരുടെ സേവനം ഉറപ്പുവരുത്താം. എല്ലാ പഞ്ചായത്തുകളിലും വോണ്ടറിയർമാരും വനപാലകരും പാമ്പുകടി ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണം നടത്താനും നിർദേശമുണ്ട്.
പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ 24 മണിക്കൂറും സർപ്പ വളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്താം. ഉയർന്ന ചൂട് രേഖപ്പെടുത്തുന്നതിലാണ് ഇഴ ജന്തുക്കള്‍ മാളത്തിൽ നിന്നും പുറത്തേക്ക് വരാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങൾ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തൽകാടുകള്‍ എന്നിവ നീക്കം ചെയ്യണം. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടിരിക്കുന്നതിനാൽ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ ഇറങ്ങാതിരിക്കാൻ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കളത്തിൽ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കുറ്റിക്കാടുകളും ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തുള്ള അടിക്കാടുകളും വെട്ടിത്തെളിക്കുന്നതിനായി ജില്ലാ തല സമിതികള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."