റഷ്യയിൽ യുദ്ധത്തിനിടെ 10 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം; സൈന്യത്തിൽ ചേർന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ
ന്യൂഡൽഹി: റഷ്യയിലേക്ക് പോയ പത്ത് ഇന്ത്യൻ പൗരന്മാർ യുക്രൈൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. ഇവർ സ്വന്തം ഇഷ്ടപ്രകാരം കരാറുകളിൽ ഏർപ്പെട്ടാണ് റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുക്രൈനുമായുള്ള യുദ്ധത്തിലേക്ക് പോയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
തൊഴിൽ തേടി റഷ്യയിലേക്ക് പോയശേഷം റഷ്യൻ സൈന്യത്തിന്റെ ഭാഗമായ 26 ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹരജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജിയിൽ പരാമർശിച്ചിരിക്കുന്ന 26 വ്യക്തികളിൽ 10 പേർ നിർഭാഗ്യവശാൽ മരണപ്പെട്ടു. ഒരാൾ ക്രിമിനൽ കേസിൽ ജയിലിലാണ്. മറ്റൊരാൾ സ്വമേധയ സൈന്യത്തിൽ തുടരുകയാണ്. ഇത്തരത്തിൽ 215 പേരാണ് റഷ്യയിലേക്ക് പോയത്. അവരിൽ 26 പേരുടെ കുടുംബാംഗങ്ങളാണ് കോടതിയുടെ മുമ്പാകെയുള്ളതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
പ്രതിസന്ധിയിലായ എല്ലാ പൗരന്മാരുടെയും കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് വിവിധ തലത്തിലുള്ള ഇടപെടൽ തുടരുകയാണ്. ഇത്തരത്തിൽ നിരവധി വ്യക്തികൾ റഷ്യൻ സ്ഥാപനങ്ങളുമായി സ്വമേധയാ കരാറുകളിൽ ഏർപ്പെട്ടതായും ഏജന്റുമാർ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു.
മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ സർക്കാർ ക്രമീകരണങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ ബന്ധപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സഹകരണക്കുറവ് കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു. മൃതദ്ദേഹം സ്വന്തം നിലയിൽ കൊണ്ടുവരാൻ തങ്ങൾക്ക് ശേഷിയില്ലെന്നാണ് കുടുംബങ്ങൾ അറിയിച്ചതെന്നും അവർ വാദിച്ചു.
എന്നാൽ, ഹരജിക്കാരുടെ കുടുംബവുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി. സർക്കാർ തങ്ങളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിട്ടില്ല. തൊഴിൽ തേടി പോയവരെ പാസ്‌പോർട്ടുകൾ പിടിച്ചുവെച്ച ശേഷം യുദ്ധത്തിൽ ചേരാൻ നിർബന്ധിക്കുകായിരുന്നുവെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.
The Indian central government recently informed the Supreme Court regarding the tragic deaths of 10 Indian nationals during the ongoing conflict in Russia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."