ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില
അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ അവസാന മിനുട്ടുകളിൽ വീണ പെനാൽറ്റിയിൽ ദക്ഷിണാഫ്രിക്കയോട് സമനില വഴങ്ങി ചെക്ക് റിപ്പബ്ലിക്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ (1-1) പിരിയുകയായിരുന്നു. ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ട ഇരു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യതകൾ സജീവമായി നിലനിർത്താൻ ഈ മത്സരത്തിലെ ഫലം നിർണായകമായിരുന്നു.
മത്സരത്തിന്റെ ഗതി
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെക്ക് റിപ്പബ്ലിക്കാണ് ആധിപത്യം പുലർത്തിയത്. ആറാം മിനിറ്റിൽ തന്നെ അവർ ലീഡ് നേടി. മധ്യനിര താരം മിഷേൽ സാഡിലക് ഉതിർത്ത മനോഹരമായ ഷോട്ടാണ് ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിനെ മറികടന്ന് വലയിലെത്തിയത്. ആദ്യ പകുതിയിൽ ചെക്ക് പ്രതിരോധത്തെ ഭേദിക്കാൻ ദക്ഷിണാഫ്രിക്കൻ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. ആദ്യ പകുതിയിൽ ദക്ഷിണാഫ്രിക്കയുടെ തെബോഹോ മൊക്കോയേന, താലന്തെ എംബാത്ത എന്നിവർ മഞ്ഞക്കാർഡ് ചോദിച്ചുവാങ്ങി.
രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ കോച്ച് ഹ്യൂഗോ ബ്രൂസ് തന്ത്രങ്ങളിൽ മാറ്റം വരുത്തി. ആദ്യ മത്സരത്തിലെ അഞ്ച് ഡിഫൻഡർമാരെന്ന പരീക്ഷണം ഉപേക്ഷിച്ച് കൂടുതൽ ആക്രമണ ശൈലി പുറത്തെടുത്ത അവർക്കായി പകരക്കാരൻ താരം റെലെബോഹിലെ മൊഫോകെങ് മികച്ച മുന്നേറ്റങ്ങൾ നടത്തി.
മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ 83ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. വി.എ.ആർ പരിശോധനയ്ക്ക് ശേഷം റഫറി അനുവദിച്ച പെനാൽറ്റി കിക്കെടുത്ത തെബോഹോ മൊക്കോയേന 83ാം മിനിറ്റിൽ പന്ത് ലക്ഷ്യത്തിലെത്തിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച സമനില ഗോൾ സമ്മാനിച്ചു. സമനിലയോടെ ഇരുടീമും ഒരു പോയിന്റ് വീതവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ അവസാന മത്സരം നിർണായകമായി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ദക്ഷിണ കൊറിയയെയും ചെക് റിപബ്ലിക്ക് മെക്‌സിക്കോയെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."