ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു
ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇന്ത്യയും ന്യൂസിലൻഡും ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവച്ചത്.
2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അഞ്ച് ബില്യൺ ഡോളറിൽ എത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
കരാർ പ്രകാരം ഇന്ത്യൻ പ്രൊഫഷണലുകൾക്കായി ന്യൂസിലൻഡ് പ്രത്യേക താൽക്കാലിക തൊഴിൽ വിസ അനുവദിക്കും. ഐ.ടി, ആരോഗ്യം, എൻജിനീയറിങ് മേഖലകളിലുള്ള 5,000 പ്രൊഫഷണലുകൾക്ക് മൂന്ന് വർഷം വരെ ന്യൂസിലൻഡിൽ ജോലി ചെയ്യാൻ സാധിക്കും. ആയുഷ്, യോഗ അധ്യാപകർ, ഇന്ത്യൻ ഷെഫുമാർ എന്നിവർക്കും പുതിയ അവസരങ്ങൾ ലഭിക്കും. തുണിത്തരങ്ങൾ, തുകൽ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, എൻജിനീയറിങ് വസ്തുക്കൾ തുടങ്ങി ഇന്ത്യയിൽനിന്നുള്ള എല്ലാ കയറ്റുമതികൾക്കും ന്യൂസിലൻഡ് വിപണിയിൽ നികുതി ഇളവ് ലഭിക്കും.
പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, ആപ്പിൾ, കിവി പഴങ്ങൾ തുടങ്ങിയ കാർഷിക മേഖലകളെ ഇന്ത്യ കരാറിൽനിന്ന് പൂർണമായും ഒഴിവാക്കുകയോ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. വ്യാപാരം കൂടാതെ പ്രതിരോധം, വിനോദസഞ്ചാരം, കായികം തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാനും കരാർ ലക്ഷ്യമിടുന്നു. 2010ലാണ് ന്യൂസിലാൻഡുമായുള്ള വ്യാപാര ചർച്ചകൾക്ക് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."