നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: " എനിക്ക് തെറ്റുപറ്റിപ്പോയി, ഞാൻ കീഴടങ്ങുകയാണ്"; കുറ്റം സമ്മതിച്ച് പ്രതി സജി
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പനക്കടവിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ കേസിലെ പ്രതി സജി (45) ഒടുവിൽ പൊലിസ് വലയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന വനമേഖലയിൽ നിന്ന് വിശന്ന് അവശനായി ജനവാസ മേഖലയിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലിസ് പിടികൂടിയത്. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുകയാണെന്നും നാട്ടുകാരോട് പറഞ്ഞ ശേഷമാണ് ഇയാൾ പൊലിസിന് മുന്നിലെത്തിയത്.
കൊലപാതകത്തിന് ശേഷം വീടിന് പിന്നിലെ മലഞ്ചെരുവിലും വനമേഖലയിലുമായി ഒളിവിൽ കഴിയുകയായിരുന്നു സജി. ഇയാൾക്കായി ഡ്രോൺ ഉപയോഗിച്ചും മറ്റും പൊലിസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. രണ്ട് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വനത്തിനുള്ളിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. ഒടുവിൽ വിശപ്പ് സഹിക്കാനാവാതെ താഴെയിറങ്ങുകയായിരുന്നു.
സമീപത്തെ ഒരു കടയിലെത്തിയ സജി, "എനിക്ക് തെറ്റുപറ്റിപ്പോയി, ഞാൻ കീഴടങ്ങുകയാണ്" എന്ന് അവിടെയുണ്ടായിരുന്ന റെജി ആന്റണി എന്ന നാട്ടുകാരനോട് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ മഫ്തിയിലുണ്ടായിരുന്ന പൊലിസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അമ്മ മേരിക്കുട്ടി (65), സഹോദരൻ റജി (42) എന്നിവരെയാണ് സജി കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുള്ള സജി, കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് മുന്നിൽ ആഴം കുറഞ്ഞ കുഴി നിർമ്മിച്ച് ഇരുവരെയും ഒരുമിച്ച് മറവു ചെയ്തു.
കഴിഞ്ഞ ദിവസം സഹോദരി സിനി വീട്ടിലെത്തിയപ്പോൾ അമ്മയെയും സഹോദരനെയും കാണാത്തതിനെ തുടർന്ന് സജിയോട് അന്വേഷിച്ചു. എന്നാൽ ഇയാൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയത് സംശയത്തിന് ഇടയാക്കി. സഹോദരി പൊലിസിനെ വിവരമറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്.
സജി പിടിയിലായതോടെ 2018 മുതൽ കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനവും ഇപ്പോൾ ചർച്ചയാവുകയാണ്. സജി തന്നെ പിതാവിനെയും കൊലപ്പെടുത്തിയിരിക്കാം എന്ന സംശയം സഹോദരി സിനി ഉന്നയിച്ചു. ഈ സാഹചര്യത്തിൽ മാത്യുവിന്റെ തിരോധാനം സംബന്ധിച്ച കേസ് പുനരന്വേഷിക്കാൻ ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു.
കൊലപാതകത്തിന് പിന്നിൽ സജിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കൊലപാതകത്തിന് പ്രകോപനമായ കൃത്യമായ കാരണം എന്താണെന്നും പൊലിസ് ചോദിച്ചു വരികയാണ്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് ഉടൻ തെളിവെടുപ്പ് നടത്തും.
Saji, the suspect in the Nedumkandam double murder case, was arrested after hiding in a nearby forest for two days. He is accused of brutally killing his mother and brother, then burying them in their backyard.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."