രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇംഗ്ലീഷ് ദിനപത്രത്തിൽ പരസ്യം: തിരുവനന്തപുരം ഡി.സി.സി സെക്രട്ടറിക്ക് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടിസ്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെ കർശന വിലക്ക് ലംഘിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയെ പുകഴ്ത്തി മുഴുപ്പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ കെ.പി.സി.സി നടപടി. സംഭവത്തിൽ കടുത്ത അച്ചടക്കലംഘനം നടന്നുവെന്ന് വിലയിരുത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരമാണ് പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്ന രീതിയിൽ പ്രസ്താവനകളോ പരസ്യങ്ങളോ പാടില്ലെന്ന എ.ഐ.സി.സി, കെ.പി.സി.സി നിർദ്ദേശങ്ങൾ ലംഘിക്കുകയും, 'ഫോക്കസ് ഫീച്ചർ' എന്ന പേരിൽ നൽകിയ പരസ്യം പാർട്ടിയെയും സംഘടനയെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ഇടയാക്കിയെന്നും കെ.പി.സി.സി കണ്ടെത്തി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ നൽകിയ നോട്ടീസിന് മൂന്ന് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകണം എന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.
നിശ്ചിത സമയത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ പ്രിജിൻ ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെ.പി.സി.സി നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ ചർച്ചകൾ സജീവമായിരിക്കെ ഉണ്ടായ ഈ പരസ്യം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
പ്രിജിൻ ബാബുവിന്റെ വിശദീകരണം
താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് വിശദീകരണം നൽകുമെന്നും പ്രിജിൻ ബാബു പ്രതികരിച്ചു. ഇത് പണം നൽകി പ്രസിദ്ധീകരിച്ച പരസ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫീച്ചർ വന്നതിന് പിന്നാലെ രമേശ് ചെന്നിത്തല തന്നെ വിളിച്ച് തന്റെ അതൃപ്തിയും ബുദ്ധിമുട്ടും അറിയിച്ചതായും പ്രിജിൻ ബാബു വ്യക്തമാക്കി.
നേതൃത്വത്തെ ചൊടിപ്പിച്ചത് മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ഫീച്ചർ വന്നതാണ്. ഇത് പാർട്ടിക്കുള്ളിലെ ഐക്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം.
The KPCC has issued a show-cause notice to Thiruvananthapuram DCC General Secretary A. Prijin Babu for publishing a full-page advertisement praising Ramesh Chennithala in The Indian Express.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."