ഓൺലൈൻ ട്രേഡിങ്ങിൽ 35 ലക്ഷം നഷ്ടമായി; സേലത്ത് യുവാവ് ജീവനൊടുക്കി
സേലം: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് തമിഴ്നാട് സ്വദേശിയായ യുവാവ് വിഷം കഴിച്ച് മരിച്ചു. ധർമപുരി കൊളത്തൂർ സ്വദേശി കെ. നാരായണനെയാണ് (40) സേലത്തെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൻ സാമ്പത്തിക ബാധ്യതയെത്തുടർന്നുള്ള മാനസികവിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പെന്നാഗരം ഗ്രാമത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു നാരായണൻ. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാൾ ഓൺലൈൻ ട്രേഡിങ്ങിൽ സജീവമായിരുന്നു. എന്നാൽ ട്രേഡിങ്ങിലൂടെ ഏകദേശം 35 ലക്ഷം രൂപ ഇയാൾക്ക് നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. ഇതിനുപിന്നാലെ നാരായണൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
ബുധനാഴ്ച വൈകിട്ട് മുതൽ നാരായണനെ ഫോണിൽ ബന്ധപ്പെടാൻ ഭാര്യ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. പൊലിസും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി പത്തരയോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മേട്ടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. നാരായണൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോം ഏതാണെന്നും, ഇത് വെറുമൊരു വിപണി നഷ്ടമാണോ അതോ വഞ്ചിക്കപ്പെട്ടതാണോ എന്നും പൊലിസ് പരിശോധിച്ച് വരികയാണ്. നാരായണന് ഭാര്യയും 13 വയസ്സുള്ള മകളും ഏഴ് വയസ്സുള്ള മകനുമുണ്ട്.
ശ്രദ്ധിക്കുക: മാനസിക സമ്മർദ്ദങ്ങളോ ആത്മഹത്യാ ചിന്തകളോ ഉണ്ടായാൽ സഹായത്തിനായി സർക്കാർ ഹെൽപ്പ് ലൈനുകളായ 'ദിശ' (1056) അല്ലെങ്കിൽ മറ്റ് സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുക.
A 40-year-old grocery store owner from Dharmapuri was found dead in an open field in Salem after losing ₹35 lakh in online trading. After he failed to return home on Wednesday, his wife alerted the police, who later discovered his body. Preliminary investigations suggest he consumed poison due to extreme mental stress caused by the financial loss.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."