ശക്തമായ ഇടിമിന്നലിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ദമ്പതികൾക്കും മകൾക്കും പരിക്ക്
തൃശൂർ: ജില്ലയിൽ തുടരുന്ന ശക്തമായ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യയും മുൻ നഗരസഭാ കൗൺസിലറുമായ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.
അപകടം ഉറക്കത്തിനിടെ
ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിൽ നേരിട്ട് പതിക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ ചുമർ തകരുകയും ഇഷ്ടികയും കോൺക്രീറ്റ് ഭാഗങ്ങളും ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീടിനുള്ളിലെ വൈദ്യുത ഉപകരണങ്ങൾക്കും വയറിങ്ങിനും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
സംസ്ഥാനത്ത് വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവർത്തിച്ച് നിർദ്ദേശിച്ചു.
കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു
വേനൽചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ള ജില്ലകൾ:
ഇന്ന് (ശനി) താഴെ പറയുന്ന ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്തെക്കൻ കേരളത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലും,മധ്യ കേരളത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും,മലബാർ മേഖലയിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."