ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര എംപി.
മുന്‍കാലങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് യന്ത്രങ്ങള്‍ (ഇവിഎമ്മുകള്‍) സ്‌ട്രോങ് റൂമുകളില്‍ എത്തിച്ചാല്‍ കേന്ദ്ര സായുധ പൊലിസ് സേനയായിരുന്നു കാവല്‍ നിന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയെന്നും, വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയ്ക്ക് മുന്നില്‍ കാവലിരിക്കേണ്ട ഗതികേടിലാണ് രാജ്യമെന്നും മഹുവ പറഞ്ഞു. ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വ്യാപകമായി ഇവിഎമ്മുകള്‍ തകരാറിലായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു എംപി.
പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതില്‍ കാണിച്ച ആവേശത്തിന്റെ പകുതിയെങ്കിലും വോട്ടിങ് യന്ത്രങ്ങള്‍ പിഴവില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കമ്മീഷന്‍ കാണിക്കണമായിരുന്നെന്നും അവര്‍ പറഞ്ഞു. നൂറ്റമ്പതിലധികം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്ന് നേരത്തെ മഹുവ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ച നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമായി തെറ്റല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാർക്ക് ഏതെങ്കിലും പക്ഷപാതമുണ്ടെന്ന് കരുതാനാവില്ലെന്നും, ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് അവർ പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാരും, സ്ഥാനാർഥികളും ഉൾപ്പെടെയുള്ളവർ ഉണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗണ്ടിങ് സൂപ്പർവൈസറും, കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കിൽ പോലും ചട്ടപ്രകാരം ഇതിൽ തെറ്റില്ലെന്നാണ് കോടതി നിരീക്ഷണം. ജഡ്ജിമാരുടെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് ഹരജി ഇന്ന് പരിഗണിച്ചത്. തിങ്കളാഴ്ച്ച വോട്ടെണ്ണൽ ദിനമായതിനാൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂൽ ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കിടെ വോട്ടെണ്ണൽ ക്രമീകരണങ്ങളിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കൗണ്ടിങ് സൂപ്പർവൈസർ കേന്ദ്ര ഉദ്യോഗസ്ഥനും, കൗണ്ടിങ് ഏജന്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."