സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ
തെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. ഇറാൻ മുന്നോട്ടുവെച്ച 14 ഇന നിർദ്ദേശങ്ങൾക്ക് അമേരിക്ക മറുപടി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാകിസ്താൻ മുഖേനയാണ് യുഎസ് മറുപടി കൈമാറിയത്. ഈ മറുപടി വിശദമായി പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ ഇറാൻ നിലപാട് വ്യക്തമാക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ് യൂണിറ്റ് രംഗത്തെത്തിയിട്ടുണ്ട്. യുഎസിന് തീരുമാനമെടുക്കാനുള്ള സമയം അതിവേഗം കുറഞ്ഞുവരികയാണെന്ന് ഇറാൻ ഓർമ്മിപ്പിച്ചു. ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്ന കാര്യത്തിൽ അന്ത്യശാസനം നൽകിക്കഴിഞ്ഞു. ഇനി ട്രംപിന് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളത്. ഒന്നെങ്കിൽ അസാധാരണമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും അല്ലെങ്കിൽ പുതിയ കരാറിൽ ധാരണയിലെത്താനുമാണ് ഇറാൻ പ്രധാനമായും നിർദേശിക്കുന്നത്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുന്നു
ലോകത്തെ സുപ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ കരട് നിയമനിർമ്മാണത്തിന് ഇറാൻ പാർലമെന്റ് ഒരുങ്ങുകയാണ്. ഇസ്രയേൽ കപ്പലുകൾക്ക് ഈ പാതയിലൂടെ സമ്പൂർണ്ണ വിലക്കേർപ്പെടുത്താനാണ് നീക്കം. അമേരിക്കൻ കപ്പലുകൾക്ക് അനുമതി നൽകണമെങ്കിൽ യുദ്ധനഷ്ടപരിഹാരം നൽകണമെന്ന കർശന വ്യവസ്ഥയും ബില്ലിലുണ്ട്. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാന്റെ മുൻകൂർ അനുമതിയോടെ മാത്രമേ ഹോർമുസ് കടക്കാനാകൂ.
അന്താരാഷ്ട്ര ഏജൻസികൾക്കെതിരെ വിമർശനം
ആണവായുധ വ്യാപന നിരോധന ഉടമ്പടി (NPT) ലംഘിക്കുന്ന അമേരിക്കയുടെ നടപടി ഇരട്ടത്താപ്പാണെന്ന് ഇറാൻ ആരോപിച്ചു. ഇറാന്റെ കാര്യത്തിൽ അനാവശ്യ തിടുക്കം കാണിക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA), അമേരിക്കയുടെ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്ന കാര്യം 14 ഇന നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഇറാൻ വക്താവ് കൂട്ടിച്ചേർത്തു.
The clock is ticking for the US as Iran issues a final ultimatum to President Donald Trump regarding ongoing sanctions and diplomatic tensions. Following a response to their 14-point proposal delivered via Pakistan, Iran's Revolutionary Guard warned that the window for a decision is closing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."