ഭബാനിപൂരിൽ മമത വിജയത്തിലേക്ക്; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ, സംഘർഷാവസ്ഥ
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഭബാനിപൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജി വിജയത്തിലേക്ക്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടത്തിൽ ബി.ജെ.പി സ്ഥാനാർഥിയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയെക്കാൾ 7,000-ത്തോളം വോട്ടുകൾക്ക് മമത മുന്നിലാണ്. എന്നാൽ മമതയുടെ ലീഡ് നില പുറത്തുവന്നതോടെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.
തന്റെ കൗണ്ടിങ് ഏജന്റുമാരിൽ ഒരാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്താക്കിയെന്ന ആരോപണം ഉയർന്നതോടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് കേന്ദ്രത്തിലെത്തി. കൊൽക്കത്ത ലോർഡ് സിൻഹ റോഡിലെ സഖാവത്ത് മെമ്മോറിയൽ സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മമത എത്തിയതിന് പിന്നാലെ സുവേന്ദു അധികാരിയും സ്ഥലത്തെത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിയും ചേർന്ന് വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ പലയിടത്തും വോട്ടെണ്ണൽ തടസ്സപ്പെടുത്തുകയാണെന്നും റിപ്പോർട്ടുകൾ തെറ്റായി നൽകുകയാണെന്നും മമത പറഞ്ഞു.
"ആരും തളരരുത്, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേതാകും. നൂറിലധികം സീറ്റുകളിൽ നമ്മൾ മുന്നിലാണെങ്കിലും അത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസേനയും പൊലിസും അവർക്കൊപ്പം ചേർന്ന് ബി.ജെ.പിയെ സഹായിക്കുകയാണ് " എന്നും മമതാ ബാനർജി തുറന്നടിച്ചു.
നിലവിൽ ആറ് സീറ്റുകളിൽ ബി.ജെ.പിയും ഒരു സീറ്റിൽ ടി.എം.സിയും വിജയിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭബാനിപൂരിലെ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത് പ്രദേശത്ത് വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിവെച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രത്തിന് ചുറ്റും വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചു.
mamata banerjee is leading in the high-stakes bhabanipur by-election against bjp's suvendu adhikari. the counting process has been marred by high drama as the tmc chief arrived at the center following allegations that her counting agent was removed. tmc has accused the election commission and bjp of attempting to subvert the results, while bjp supporters have launched protests outside the venue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."