യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; നാല് ക്രൂയിസ് മിസൈലുകൾ തകർത്തു, രാജ്യം അതീവ ജാഗ്രതയിൽ
ദുബൈ: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകൾ തകർത്ത് പ്രതിരോധ സേന. ഇന്ന് വൈകുന്നേരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക പടർത്തി മിസൈൽ ആക്രമണ ശ്രമമുണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ദുബൈ, അബുദബി, റാസൽഖൈമ ഉൾപ്പെടെയുള്ള ഇമാറാത്തുകളിൽ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇറാനിൽ നിന്ന് അതിർത്തി ലംഘിച്ചെത്തിയ നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇയുടെ സമുദ്രാതിർത്തിക്ക് മുകളിൽ വെച്ച് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചു. മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ ശക്തമായ ശബ്ദമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'പ്രോജക്റ്റ് ഫ്രീഡം' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം. നേരത്തെ അഡ്‌നോക് ടാങ്കറിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ അപലപിച്ചിരുന്നു. യുഎസ് ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ വാദം.
രാജ്യം ഇപ്പോഴും ജാഗ്രതയിലാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾക്ക് മാത്രം കാതോർക്കണമെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
iran launched a missile attack targeting the uae, with authorities intercepting four cruise missiles as the country remains on high alert.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."