വിജയത്തേരിൽ ടീം യു.ഡി.എഫ്; കൈപിടിച്ചുയർത്തി കേരളം
കോഴിക്കോട്: പത്തുവർഷത്തിന് ശേഷം മിന്നും വിജയത്തോടെ സംസ്ഥാനഭരണം തിരിച്ചുപിടിച്ച ആവേശത്തിൽ യു.ഡി.എഫ്. 2001ൽ നേടിയ 99 സീറ്റിന്റെ വിജയത്തെയും കടത്തിവെട്ടിയുള്ള വൻതരംഗത്തിന്റെ പിൻബലത്തിലാണ് എൽ.ഡി.എഫിനെ നിലംപരിശാക്കി യു.ഡി.എഫ് വിജയക്കൊടി നാട്ടിയത്. മലപ്പുറം അടക്കം നാല് ജില്ലകളിൽ സമ്പൂർണ വിജയം നേടാനായി.
2021ൽ നേടാൻ കഴിഞ്ഞ 41 സീറ്റിൽ നിന്ന് അഞ്ചു വർഷത്തിനിപ്പുറം 102 സീറ്റെന്ന സ്വപ്‌നതുല്യമായ വിജയവുമായാണ് യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചത്. ഘടകകക്ഷികളെല്ലാം തകർപ്പൻ വിജയം നേടിയ തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുന്ന കോൺഗ്രസിനും ആധികാരിക വിജയം നേടാനായി. സപ്തകക്ഷി മുന്നണി 1967ൽ നേടിയ 113 സീറ്റിൽ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് യു.ഡി.എഫിന്റെ മുന്നേറ്റം.
2021ൽ നേടിയ 21ൽ നിന്ന് 63ലേക്ക് സീറ്റുനില ഉയർത്തി കോൺഗ്രസ് റെക്കോഡ് നേട്ടമുണ്ടാക്കി. യു.ഡി.എഫ് ഭരണത്തിലെത്തിയ 2011ൽ കോൺഗ്രസ് എം.എൽ.എമാരുടെ അംഗസംഖ്യ 38 ആയിരുന്നു. നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് മുസ് ലിം ലീഗ് 22 സീറ്റിൽ ജയിക്കുന്നത്. 2011ലെ 20 സീറ്റുകളായിരുന്നു പാർട്ടിയുടെ ഏറ്റവും ഉയർന്ന റെക്കോഡ്. ഏഴ് സീറ്റുമായി കേരള കോൺഗ്രസും നേട്ടം കൊയ്തു. ചെറുതും വലുതുമായ എല്ലാ ഘടകകക്ഷികൾക്കും വിജയം നേടാനായതോടെ അക്ഷരാർത്ഥത്തിൽ ടീം യു.ഡി.എഫിന്റെ വിജയമായി.
ആർ.എസ്.പി- 3, കേരള കോൺഗ്രസ് ജേക്കബ്- 1, സി.എം.പി-1, മാണി സി. കാപ്പന്റെ കെ.ഡി.പി-1 എന്നിങ്ങനെയാണ് യു.ഡി.എഫിലെ മറ്റു കക്ഷികളുടെ സീറ്റ് നില. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ആർ.എം.പി ഒരു സീറ്റിലും സ്വതന്ത്രരായി മത്സരിച്ച സി.പി.എം വിമതർ മൂന്ന് സീറ്റിലും വിജയിച്ചു.
യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ടീം യു.ഡി.എഫിനെ നയിച്ച നേതാക്കൾക്കെല്ലാം അഭിമാനിക്കാൻ വക നൽകുന്നതാണ് ഈ വിജയം. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുയുഗപ്പിറവി ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ചത്.
തദ്ദേശ തെരഞ്ഞൈടുപ്പ് മുതൽ വി.ഡി സതീശൻ ആവർത്തിച്ചു പറഞ്ഞ ടീം യു.ഡി.എഫ് എന്ന പ്രയോഗം മുന്നണിക്ക് നൽകിയ ഊർജം ചെറുതല്ല. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പുതുയുഗ യാത്രയും യു.ഡി.എഫ് വിജയത്തിന്റെ നാന്ദി കുറിക്കുന്നതായിരുന്നു. ഘടകകക്ഷികൾ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നതും നേതാക്കൾ ഭിന്നസ്വരം മാറ്റിവച്ച് ഭരണംപിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് നീങ്ങിയതും തകർപ്പൻ വിജയത്തിന് ഇന്ധനം പകർന്നു.
കോൺഗ്രസിൽ കെ. സുധാകരൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ ഉയർത്തിയ അപസ്വരങ്ങൾ കല്ലുകടി ആയെങ്കിലും കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, ഷാഫി പറമ്പിൽ എന്നിവരെല്ലാം ഏകമനസ്സോടെ യു.ഡി.എഫ് വിജയത്തിനായി ഓടിനടന്നു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ മുസ് ലിം ലീഗും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കളം നിറഞ്ഞുനിന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകിയ ശുഭസൂചന കൃത്യമായി തിരിച്ചറിഞ്ഞ് ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇടതുപാർട്ടികൾക്കുള്ളിൽ ഏകാധിപത്യ പ്രവണതയ്ക്കെതിരേ ഉടലെടുത്ത എതിർ സ്വരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും യു.ഡി.എഫ് നേതൃത്വത്തിനു കഴിഞ്ഞതും നേട്ടമായി.
മുൻപില്ലാത്തവിധം സി.പി.എമ്മിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. സി.പി.എമ്മിൽ നേതാക്കൾ പുറത്തുവരുന്നതിനെ വിസ്മയം എന്നാണ് വി.ഡി സതീശൻ വിശേഷിപ്പിച്ചത്. ജി. സുധാകരൻ, അയിഷ പോറ്റി എന്നിവരിൽ തുടങ്ങിയ വിസ്മയം വി. കുഞ്ഞികൃഷ്ണൻ, ടി.കെ ഗോവിന്ദൻ എന്നിവരിലേക്ക് എത്തിയതോടെ അൽഭുതമായി മാറി. പ്രധാന നേതാക്കൾ സി.പി.എം വിട്ടു പുറത്തെത്തുകയും ഏകാധിപത്യ പ്രവണതകൾക്കെതിരേ പ്രതികരിക്കുകയും ചെയ്തപ്പോൾ സംസ്ഥാനത്തുടനീളം സി.പി.എം, പിണറായി വിരുദ്ധ പ്രവണത വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ യു.ഡി.എഫിന്റെ പ്രചാരണത്തിന് സാധിച്ചു. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങളില്ലാതെ തന്നെ ഇവർക്കു സീറ്റു നൽകാനും നേതൃത്വത്തിനു കഴിഞ്ഞു.
The headline celebrates a significant political win for the United Democratic Front (UDF) in Kerala. It suggests that the coalition is riding a "wave of victory," fueled by the strong support and trust of the Kerala public. The imagery of "holding hands and lifting up" highlights the deep connection between the alliance and the people who powered their success.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."