ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ
ചെന്നൈ: ആശയാടിത്തറയോ രാഷ്ട്രീയ ലക്ഷ്യത്തിൽ വ്യക്തതയോ കൃത്യമായ സംഘടനാ സംവിധാനമോ ഇല്ലാത്ത ഒരു പാർട്ടി. ജനപിന്തുണയുള്ളതോ സുപരിചിതരോ ആയ നേതാക്കളില്ല. ആകെയുള്ളത് വിജയ് എന്ന ഒറ്റയാന്റെ താരമൂല്യം മാത്രമായിരുന്നു തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) മൂലധനം. രജനീകാന്ത് പരീക്ഷിക്കാൻ നിൽക്കാതെ പിൻമാറിയ, കമൽഹാസനും വിജയകാന്തും ശരത്കുമാറും പരീക്ഷിച്ചിട്ടും വിജയം കാണാത്ത തമിഴകത്ത് പക്ഷേ, വിജയ് വിജയം നേടുകയാണ്. അതും സംസ്ഥാനത്തെ ദ്രാവിഡ പാർട്ടികളുടെ കുത്തക തകർത്തുകൊണ്ട്. സ്റ്റാലിൻ സർക്കാരിനെതിരായ നിശബ്ദമായ ഭരണവിരുദ്ധ വികാരത്തിന്റെ ആനൂകൂല്യം വിജയ് സ്വന്തമാക്കിയപ്പോൾ ടി.വി.കെ എന്ന പുതുപ്പാർട്ടിക്ക് അധികാരത്തിലേക്കാണ് വഴിതുറന്നത്.
എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴകത്ത് വീണ്ടും ഒരു താരം അധികാരത്തിലേക്ക് എത്തുമ്പോൾ അതിന് ചില സവിശേഷമായ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. കാമരാജിന് ശേഷം, ദ്രാവിഡ ആശയങ്ങളും പാരമ്പര്യവും പിൻപറ്റുന്ന ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയുമാണ് സംസ്ഥാനത്ത് മാറി മാറി ഭരണത്തിലിരുന്നത്. ഏതു തരംഗത്തിലും വൈകാരിക സാഹചര്യങ്ങളിലും ദേശീയ പാർട്ടികൾക്കോ മറ്റ് തദ്ദേശീയ ബദലുകൾക്കോ തമിഴകം ഇടം നൽകിയതുമില്ല. എന്നാൽ, ഇക്കുറി രണ്ടു മുന്നണികൾക്കും അപ്പുറത്ത് തങ്ങൾക്ക് പരീക്ഷിക്കാനുള്ള സാധ്യതയായായി ജനങ്ങൾ കണ്ടത് വിജയ് യെ ആണ്. വിജയ് തങ്ങളുടെ രക്ഷകനാകുമെന്ന് വലിയ വിഭാഗം ജനങ്ങൾ കരുതി. അവസരം നിഷേധിക്കപ്പെട്ട യുവാക്കൾ വിജയ് യെ പരീക്ഷിക്കണമെന്ന് മുതിർന്നവരോട് പറഞ്ഞു.
സ്ത്രീകളും കുട്ടികളും വിജയ്ക്കായി രംഗത്തിറങ്ങി. വൻ റാലികളും റോഡ് ഷോകളും ഡിജിറ്റൽ പ്രചാരണങ്ങളും നടത്തി ഡി.എം.കെ മുന്നണിയും ബി.ജെ.പി പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ മുന്നണിയും വലിയ ഓളമുണ്ടാക്കുമ്പോൾ വിജയ്ക്കു വേണ്ടി നഗര-ഗ്രാമ മേഖലകളിൽ യുവാക്കളും സ്ത്രീകളും നിശബ്ദമായി വോട്ടുറപ്പിക്കുകയായിരുന്നു.
സംഘടനാ സംവിധാനത്തിലെ പോരായ്മയും പാടവമുള്ള നേതാക്കളുടെ അഭാവവും പരിമിതി തീർത്തപ്പോഴും കൃത്യമായ ആസൂത്രണത്തോടെയാണ് വിജയ് കളത്തിലിറങ്ങിയത്. എല്ലാ ജില്ലകളിലും നേരിട്ടെത്തി നേതാക്കളും പ്രവർത്തകരുമായി സംവദിച്ചും, പൊതുവിഷയങ്ങളിൽ പ്രതികരിക്കേണ്ട അവസരങ്ങളിലെല്ലാം നിലപാട് പറഞ്ഞും വിജയ് ഒരു വർഷത്തോളമായി തമിഴ്‌നാട്ടിൽ ബദലായി നിൽപ്പായിരുന്നു.
ബി.ജെ.പിയെയും ഡി.എം.കെയെയും പ്രഖ്യാപിത എതിരാളികളായി നിശ്ചയിക്കുകയും അവരോട് സന്ധിയില്ലെന്ന് ഉറക്കെ പറയുകയും ചെയ്തതോടെ താൻ ഒറ്റയ്ക്ക് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയ് ഉറപ്പിച്ചു. അതുവഴി ഇരു പാർട്ടികളോടുമുള്ള നിഷേധ വോട്ട് ടി.വി.കെയിലേക്ക് വിജയ് സമാഹരിച്ചു. നഗരങ്ങളിൽ വിവിധ കാരണങ്ങളാൽ വീർപ്പുമുട്ടിയ മധ്യവർഗത്തെയും ഗ്രാമങ്ങളിലെ സാധാരണക്കാരെയും പലവിധത്തിലുള്ള വാഗ്ദാനങ്ങളിലൂടെ കൈയിലെടുത്തു. അഴിമതി, സ്വജന പക്ഷപാതം, അതിക്രമം, വർഗീയത, വിദ്വേഷ പ്രചാരണം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും എതിരേ പ്രചാരണം നയിച്ചു.
വിജയ് എത്തിയ സ്ഥലങ്ങളിലെ വൻ ആൾക്കൂട്ടം താരത്തെ കാണാൻ മാത്രമാണെന്നും അത് വോട്ടായി മാറില്ലെന്നുമാണ് സ്റ്റാലിനും എടപ്പാടി പളനിസ്വാമിയും പറഞ്ഞിരുന്നത്. അവസരം കിട്ടിയപ്പോഴെല്ലാം വിജയ് യെ കണക്കറ്റ് പരിഹസിക്കാനും ഇരു നേതാക്കളും മടിച്ചില്ല.
കരൂരിൽ ആൾക്കൂട്ട ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥലത്തുനിന്ന് പിൻവാങ്ങി ചെന്നൈയിലെത്തിയ വിജയ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാവായി എതിരാളികൾ വിശേഷിപ്പിച്ചു. എന്നാൽ, തന്നെ കുരുക്കാൻ ശ്രമിക്കുകയാണെന്ന താരത്തിന്റെ വാക്കുകളാണ് ജനം കേട്ടത്. ഒടുവിൽ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ച് വിജയ് വിജയം കൊയ്തു. പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനിടെയാണ് തമിഴക വെട്രി കഴകം തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമിക സ്വന്തമാക്കുന്നത്.
വെള്ളിത്തിരയിലെ രക്ഷകൻ യഥാർഥ ജീവിതത്തിലും തമിഴകത്തിന്റെ കാവലാളാകുമെന്ന ജനങ്ങളുടെ അടിയുറച്ച വിശ്വാസമാണ് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ഈ വൻ വിജയത്തിന് പിന്നിൽ. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം, കോടികൾ പ്രതിഫലം ലഭിക്കുന്ന സിനിമാ കരിയർ പൂർണ്ണമായി ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന നേതാവാണ് വിജയ്. കന്നിയങ്കത്തിൽ തന്നെ തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതിക്കൊണ്ടാണ് താരം ഇന്ദ്രജാലം കാട്ടിയിരിക്കുന്നത്.
സൂപ്പർ താരങ്ങളെ നെഞ്ചിലേറ്റിയ തമിഴകത്തിന്റെ രാഷ്ട്രീയ മണ്ണിലേക്ക്, മുൻഗാമികളെപ്പോലും അമ്പരപ്പിക്കുന്ന അനായാസ വിജയത്തോടെയാണ് വിജയ് ചുവടുവെച്ചിരിക്കുന്നത്. ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും മാറിമാറി ഭരിച്ച സംസ്ഥാനത്ത് ഇത്തവണ കടുത്ത ത്രികോണ മത്സരത്തിന് കളമൊരുക്കിയത് വിജയ്‍യുടെ വരവായിരുന്നു. ഒരു സുപ്രഭാതത്തിൽ പെട്ടെന്നുണ്ടായതല്ല ഈ രാഷ്ട്രീയ പ്രവേശം. അതിനു പിന്നിൽ വർഷങ്ങളായുള്ള കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. തന്റെ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' ഭാവിയിൽ വോട്ട് ബാങ്കായി മാറുമെന്ന ദീർഘവീക്ഷണമാണ് അദ്ദേഹത്തെ നയിച്ചത്.
2024 ഫെബ്രുവരി 2 ന് 'വിജയ് മക്കൾ ഇയക്കം' ഔദ്യോഗികമായി 'തമിഴക വെട്രി കഴകം' (ടി.വി.കെ.) എന്ന രാഷ്ട്രീയ പാർട്ടിയായി മാറി. ദ്രാവിഡ കക്ഷികൾക്ക് പിന്നാലെ പോകാതെ സ്വതന്ത്ര പാത. ഡി.എം.കെ.യുടെ കുടുംബ രാഷ്ട്രീയത്തെയും ബി.ജെ.പിയുടെ കപട ദേശീയതയെയും ഒരുപോലെ വിമർശിച്ചു.
വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയ സിംഹാസനത്തിലേക്ക്
1974 ജൂൺ 22-ന് ചെന്നൈയിലാണ് ചന്ദ്രശേഖരൻ ജോസഫ് വിജയ് എന്ന വിജയ്‌യുടെ ജനനം. പ്രശസ്ത സംവിധായകനും നിർമാതാവുമായ എസ്.എ. ചന്ദ്രശേഖറിന്റെയും ഗായിക ശോഭയുടെയും മകൻ. 'വെട്രി' എന്ന ചിത്രത്തിലൂടെ ബാലതാരമായി തുടക്കം. 1992-ൽ അച്ഛൻ സംവിധാനം ചെയ്ത 'നാളൈയ തീർപ്പ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും, തുടർന്നുള്ള മൂന്ന് പതിറ്റാണ്ടുകളിൽ എഴുപതോളം ചിത്രങ്ങളിലൂടെ തമിഴകത്തിന്റെ സ്വന്തം 'ഇളയ ദളപതി'യായി വിജയ് വളർന്നു.
ചെന്നൈ ലോയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദം നേടിയ വിജയ്, ആദ്യകാലങ്ങളിൽ റൊമാന്റിക് ഹീറോ പരിവേഷത്തിലായിരുന്നുവെങ്കിലും പിന്നീട് മാസ്സ് ആക്ഷൻ ഹീറോയായി മാറി. 2012-ന് ശേഷം സാമൂഹിക നീതിയിൽ ഊന്നിയ 'രക്ഷകൻ' കഥാപാത്രങ്ങളിലൂടെ തന്റെ രാഷ്ട്രീയ പ്രതിച്ഛായ അദ്ദേഹം കൃത്യമായി നിർമ്മിച്ചെടുത്തു. ഇതിനിടെ കരൂരിലെ ടി.വി.കെ. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40-ലധികം പേർ മരിച്ച സംഭവം വലിയ വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചെങ്കിലും, അതിനെയെല്ലാം അതിജീവിക്കാൻ വിജയ്ക്കായി.
സർക്കാരുണ്ടാക്കാൻ ടി.വി.കെ; നിർണായക നീക്കങ്ങളുമായി കോൺഗ്രസ്
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ ടി.വി.കെ. മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാക്കി. വിജയിച്ച സ്ഥാനാർഥികളോട് മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോഗം വിജയിനെ ഔദ്യോഗികമായി പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കും.
അതേസമയം, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സഖ്യത്തിനുള്ള സാധ്യതകൾ തേടി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. ടി.വി.കെ.യുമായി സഖ്യമുണ്ടാക്കുന്നതിന് അനുമതി തേടി തമിഴ്‌നാട് കോൺഗ്രസ് നേതൃത്വം പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചു. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധി വിജയ്‍യുമായും നിലവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ഫോണിൽ സംസാരിച്ചതായാണ് വിവരം. വരുന്ന ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Following the Congress-led UDF's landslide victory in the Kerala Assembly elections, India is left without a Communist chief minister or a Left-led state government for the first time in nearly five decades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."