ചെറുകിട സംരംഭങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിക്കായി ഇടനിലക്കാർ; കോഴിഫാമുകളുടെയും മറ്റും പേരിൽ അഴിമതിക്ക് കുറുക്കുവഴി
കൊച്ചി: കോഴിഫാമുകള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുമടക്കം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തു ഇടനിലക്കാരുടെ ലോബി രംഗത്ത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പി.സി.ബിയുടെ അനുമതി ലഭ്യമാക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. ലോജിസ്റ്റിക് കമ്പനികളെന്ന പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരം ഇടപാടുകാര്‍ സംസ്ഥാനത്ത് സജീവമാണ്. ആദ്യഘട്ടത്തില്‍ ഭൂമി തരംമാറ്റത്തിന്റെ നടപടിക്രമങ്ങളില്‍ സഹായിക്കുമെന്ന് പറഞ്ഞായിരുന്നു ഇത് നടത്തിയിരുന്നത്. അക്ഷയകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത് പോലെയുള്ള സേവനമായിരുന്നതിനാല്‍ ഇതേപ്പറ്റി കാര്യമായ ആക്ഷേപങ്ങളുയര്‍ന്നിരുന്നില്ല.
ഇതിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയുമുണ്ടെന്ന് വ്യക്തമായതോടെ റവന്യൂമന്ത്രി തന്നെ ഇത്തരം ഇടപാടുകള്‍ കര്‍ശനമായി തടയുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടികളുണ്ടായില്ല.
ഇതിന് പിന്നാലെയാണ് ഇതേ ലോബികള്‍ തന്നെ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് പറഞ്ഞ് ഇടപാടുകള്‍ നടത്തിയത്. സംസ്ഥാനത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണ സംഭവങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഫലമായി തുടര്‍ന്ന് കുറച്ചുകാലം ഇത്തരക്കാർ പത്തി മടക്കിയിരുന്നെങ്കിലും പിന്നീട് സജീവമാകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി സേവനം വാഗ്ദാനം ചെയ്താണ് പി.സി.ബിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ നല്‍കുന്ന നമ്പറില്‍ വിളിച്ചാല്‍ നേരിട്ട് ആവശ്യക്കാരുടെ അടുത്തെത്തിയാണ് ഇടപാടുകള്‍ക്ക് തുടക്കമിടുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പി.സി.ബി ഉദ്യോഗസ്ഥര്‍ തടസവാദമുന്നയിക്കില്ലേ എന്ന് ചോദിച്ചാല്‍ അതേപ്പറ്റിയൊന്നും ആശങ്ക വേണ്ടെന്ന് പറയും. ഇതില്‍ നിന്ന് ഇടപാടുകള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുമുണ്ടെന്ന സംശയമുയരുകയാണ്. പുതുതായി സംരംഭം തുടങ്ങുന്നവരാണ് ഇത്തരക്കാരുടെ കെണിയില്‍ കൂടുതലായും വീഴുന്നത്. സേവനങ്ങള്‍ക്കായി വലിയ തുകകള്‍ മുന്‍കൂറായി വാങ്ങുന്നതായും ആക്ഷേപമുണ്ട്. നിയമവിധേയമല്ലാത്ത ഇടപാടായതിനാല്‍ കബളിപ്പിക്കപ്പെട്ടാലും ആരും പരാതിയുയര്‍ത്താത്തതും ഇവര്‍ക്ക് വളമാകുകയാണ്.
കോഴിമാഫുകളും ചെറുകിട ഇടത്തരം വ്യവസായങ്ങളുമടക്കം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇവയുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പോലും പരിഗണിക്കാതെയാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ലോബികള്‍ ഉറപ്പുതരുന്നത്. മലിനീകരണ ഭീഷണി ഉയര്‍ത്തുന്നതും പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്നതുമായ വ്യവസായങ്ങള്‍ക്ക് പോലും പൊലൂഷ്യന്‍ അനുമതി വാങ്ങി നല്‍കാമെന്നാണ് വാഗ്ദാനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാര്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച വിജിലന്‍സ് പരിശോധന കര്‍ശനമായതിന് പിന്നാലെയാണ് സമാന്തര സംവിധാനമായി ഇത്തരം സംഘങ്ങൾ രംഗത്തുവന്നത്.
തങ്ങളുടെ അഴിമതിക്ക് സുരക്ഷിതമായ സമാന്തര മാര്‍ഗമായി കണ്ട് ഉദ്യോഗസ്ഥ ലോബികളും ഇതിനെ പിന്തുണക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ കൃത്യമായ പരിശോധന നടത്തി ഇത്തരം ലോബികളുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് നിവേദനം നല്‍കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എബി ഐപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."