ഭരണമുന്നണിയിലെ ഇടതുമുന്നണി
കണ്ണൂര്‍: ചരിത്രഭൂരിപക്ഷവുമായി അധികാരത്തിലേറുമ്പോള്‍ യു.ഡി.എഫില്‍ ഇടതു നിലപാടുള്ള എട്ട് എം.എല്‍.എമാരാണ് ഒപ്പമുള്ളത്. ആര്‍.എസ്.പി, ആര്‍.എം.പി, സി.എം.പി കക്ഷികളുടെ എം.എല്‍.എമാര്‍ക്കു പുറമേ മൂന്ന് യു.ഡി.എഫ് സ്വതന്ത്രരും ഇടതുപക്ഷ മനസുമായി ഇത്തവണ ഭരണമുന്നണിയിലുണ്ടാകും.
സി.എം.പിയില്‍ നിന്ന് സി.പി ജോണ്‍, ആര്‍.എം.പി നേതാവ് കെ.കെ രമ, ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍, ഉല്ലാസ് കോവൂര്‍, വിഷ്ണുമോഹന്‍, സി.പി.എം ബന്ധമുപേക്ഷിച്ച് യു.ഡി.എഫ് സ്വതന്ത്രരായി ജയിച്ച ജി.സുധാകരന്‍, ടി.കെ ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് യു.ഡി.എഫിലെ 'ടീം ലെഫ്റ്റ്'. ഇടതുമനസുള്ള ഈ എട്ട് എം.എല്‍.എമാര്‍ ചേര്‍ന്ന് ഒറ്റക്കക്ഷിയായാല്‍ രണ്ടോമൂന്നോ മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള ശേഷിയുണ്ടാകും. ആര്‍.എസ്.പി, ആര്‍.എം.പി, സി.എം.പി എന്നിവ നിലവില്‍ യു.ഡി.എഫിലെ ഘടകകക്ഷികളാണ്. അതില്‍ മൂന്ന് എം.എല്‍.എമാരുള്ള ആര്‍.എസ്.പിക്കു മാത്രമാണ് മന്ത്രിസ്ഥാനം അവകാശപ്പെടാന്‍ നിലവില്‍ അര്‍ഹത. സി.പി ജോണിന്റെ രാഷ്ട്രീയ പാരമ്പര്യം മുന്‍നിര്‍ത്തി മന്ത്രിസ്ഥാനം ലഭിച്ചേക്കാം.
വിശാല ഇടത് പ്ലാറ്റ്ഫോം ഉടൻ: രമ
സി.പി.എം ബന്ധമുപേക്ഷിച്ചെത്തുന്നവരുടെ പൊതുപ്ലാറ്റ് ഫോം രൂപീകരിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ആര്‍.എം.പി നേതാവ് കെ.കെ രമ പറഞ്ഞിരുന്നു. വിശാല ഇടത് ഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈകാതെ അന്തിമരൂപമാകുമെന്നും നിയുക്ത എം.എല്‍.എ കൂടിയായ കെ.കെ രമ വ്യക്തമാക്കി. അമ്പലപ്പുഴയില്‍ സി.പി.എം ജില്ലാ സെക്രട്ടറി എച്ച്. സലാമിനെ പരാജയപ്പെടുത്തിയ മുന്‍മന്ത്രിയും സി.പി.എം നേതാവുമായിരുന്ന ജി. സുധാകരന്‍, പയ്യന്നൂരില്‍ സി.പി.എം നേതാവ് ടി.ഐ മധുസൂദനനെതിരേ അട്ടിമറി ജയം നേടിയ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി.കുഞ്ഞികൃഷ്ണന്‍, തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ നിലംപരിശാക്കിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം ടി.കെ ഗോവിന്ദന്‍ എന്നിവരുമായി വരും ദിവസങ്ങളില്‍ ആര്‍.എം.പി നേതൃത്വം ചര്‍ച്ച നടത്തുമെന്നും കെ.കെ രമ 'സുപ്രഭാത'ത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."