ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത ബാനർജി. തന്നെ നിയമവിരുദ്ധമായാണ് പരാജയപ്പെടുത്തിയതെന്നും അത് വൈകാതെ തെളിയുമെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും തന്റെ സുരക്ഷാ സംവിധാനങ്ങൾ പോലും ബിജെപി പിൻവലിച്ചതായും അവർ ആരോപിച്ചു.
മുഖ്യമന്ത്രി പദവിയിൽ 'ട്വിസ്റ്റ്'
തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത തയ്യാറാകാത്തത് ബംഗാൾ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ 'പശ്ചിമ ബംഗാൾ മുഖ്യമന്ത്രി' എന്ന വിശേഷണം മമത നീക്കം ചെയ്തിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ പ്രൊഫൈലിൽ '15-ാംമത്തെയും 16-ാംമത്തെയും 17-ാംമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രി' എന്ന് മമത തിരുത്തി. ഇത് പരോക്ഷമായി തിരഞ്ഞെടുപ്പ് ഫലത്തോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിക്കലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര കോടതിയിലേക്ക്?
ബംഗാളിലെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (International Court of Justice) സമീപിക്കാൻ മമത ബാനർജി ഒരുങ്ങുന്നതായി ബംഗാളിലെ പ്രമുഖ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജനാധിപത്യ സ്ഥാപനങ്ങൾ പക്ഷം പിടിച്ച തിരഞ്ഞെടുപ്പാണ് ബംഗാളിൽ നടന്നതെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കണമെന്നും ശക്തമായ പ്രതിപക്ഷമായി തൃണമൂൽ മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമതയുടെ വാക്കുകൾ:
"ഭയമില്ലാത്തവരും ജന്മനാടിനെ സ്നേഹിക്കുന്നവരും സ്വാഭാവികമായും ഒന്നിക്കും. അതിന് ആരോടും അഭ്യർത്ഥിക്കേണ്ട കാര്യമില്ല. ഞാൻ അധികാരത്തിൽ ഇരുന്നപ്പോൾ ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇന്ന് എന്റെ പ്രവർത്തകർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്."
അതേസമയം, ബംഗാളിലെ വിജയം ദേശീയതലത്തിൽ തന്നെ വലിയ ആഘോഷമാക്കുകയാണ് ബിജെപി. രാജ്യമെമ്പാടുമുള്ള പ്രവർത്തകരുടെ ആവേശം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയം കൂടുതൽ കലുഷിതമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."