ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ
പത്തനംതിട്ട: യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. അടൂർ സ്വദേശിയും മിൽമ ടാങ്കർ ഡ്രൈവറുമായ വിനോദിനെയാണ് അടൂർ പൊലിസ് പിടികൂടിയത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 28-കാരിയുടെ പരാതിയിലാണ് നടപടി.
പീഡനം തുടങ്ങിയത് വസ്ത്രം വാങ്ങാൻ പോയപ്പോൾ
കഴിഞ്ഞ ഫെബ്രുവരി 15-നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിക്ക് വസ്ത്രം വാങ്ങാനായി അയൽവാസിയായ വിനോദിന്റെ ഓട്ടോറിക്ഷയിലാണ് യുവതി പോയത്. യാത്രാമധ്യേ ലൈസൻസും പേഴ്സും എടുക്കാനെന്ന വ്യാജേന വിനോദ് യുവതിയെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെ വെച്ച് നൽകിയ ജ്യൂസ് കുടിച്ച യുവതി അബോധാവസ്ഥയിലാവുകയും പ്രതി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡന ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തി.
ദൃശ്യങ്ങൾ കാട്ടി ഭീഷണി; ടാങ്കറിനുള്ളിലും പീഡനം
ബോധം തെളിഞ്ഞ യുവതിയെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പിന്നീട് പലയിടങ്ങളിലും എത്തിച്ച് പീഡനം തുടർന്നു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ ഇയാൾ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്. മിൽമ ടാങ്കർ ലോറിയിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായും യുവതി പൊലിസിനോട് വെളിപ്പെടുത്തി. പീഡന വിവരം പ്രതിയുടെ ഭാര്യയോട് പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ വീണ്ടും ക്രൂരമായ മർദ്ദനം ഇരയാകേണ്ടി വന്നു.
പൊലിസ് നടപടി
ശാരീരിക ഉപദ്രവത്തെത്തുടർന്നുള്ള പാടുകൾ യുവതിയുടെ ശരീരത്തിലുണ്ട്. പ്രതിക്കെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും അടൂർ പൊലിസ് അറിയിച്ചു. പത്തനംതിട്ട എസ്.പിക്കും ഡി.ജി.പിക്കും യുവതി നൽകിയ പരാതിയെത്തുടർന്നാണ് ദ്രുതഗതിയിലുള്ള അന്വേഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."