കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന് പ്രത്യേക ഏജൻസി റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുകൂലമായ ശക്തമായ ജനവികാരം നിലനിൽക്കുന്നതായി എഐസിസി (AICC) നിയോഗിച്ച പ്രത്യേക ഏജൻസികളുടെ റിപ്പോർട്ട്. എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിൽ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഗ്രൗണ്ട് റിപ്പോർട്ട് തേടിയത്. സതീശന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും താഴെത്തട്ടിൽ അദ്ദേഹത്തിന് വലിയ ജനപ്രീതിയുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.
റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ മലബാർ മേഖലയിൽ സതീശന് ലഭിക്കുന്ന വമ്പിച്ച പിന്തുണയാണ്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാരുടെ മണ്ഡലങ്ങളിൽ പോലും സതീശന് വേണ്ടി പ്രവർത്തകർ രംഗത്തിറങ്ങുന്ന സാഹചര്യമാണുള്ളത്. ജനപിന്തുണയുടെ കാര്യത്തിൽ സതീശനെ മാറ്റിനിർത്തുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും ഏജൻസി ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമ്മർദ്ദത്തിലായി എംഎൽഎമാർ; സ്വീകരണ പരിപാടികൾ മാറ്റിവെച്ചു
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചു എന്ന വാർത്തകൾ പുറത്തുവന്നതോടെ പല എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വലിയ പ്രതിഷേധമാണ് നേരിടുന്നത്. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികൾ പലയിടത്തും റദ്ദാക്കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം മതി സ്വീകരണമെന്ന നിലപാടിലാണ് എംഎൽഎമാർ.
കെ.എം. അഭിജിത്ത് അടക്കമുള്ള യുവ നേതാക്കൾക്ക് സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വിമർശനം നേരിടേണ്ടി വന്നു. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ചിത്രം ദേശീയ മാധ്യമത്തിൽ വന്നതിന് പിന്നാലെ നാദാപുരത്ത് ഉൾപ്പെടെ അഭിജിത്തിനെതിരെ പ്രവർത്തകർ രംഗത്തിറങ്ങി. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ സ്വീകരണ പരിപാടികൾ മാറ്റിവെച്ചു.
ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കി സതീശനെ തഴയാൻ നീക്കം നടന്നാൽ അത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സതീശനെ പിന്തുണയ്ക്കാത്ത എംഎൽഎമാർക്കെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും രൂക്ഷമായ പ്രതിഷേധമാണ് അണികൾക്കിടയിൽ ഉയരുന്നത്. വോട്ടർമാരുടെ വികാരം കൂടി പരിഗണിച്ചാകണം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന നിർദ്ദേശമാണ് ഏജൻസികൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
pro-satheesan wave in kerala special aicc agency reports strong public support for the opposition leader, advising high command to look beyond mla numbers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."