45 വർഷങ്ങൾക്ക് മുൻപ് ഇന്ദിരാഗാന്ധി തുടങ്ങിവെച്ച ചരിത്രം; മോദിയുടെ സന്ദർശനവേളയിൽ വീണ്ടും ചർച്ചയായി ഉരുക്കുവനിതയുടെ യുഎഇ യാത്ര
ദുബൈ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിന് തയ്യാറെടുക്കുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് 45 വർഷം മുൻപ് നടന്ന മറ്റൊരു ചരിത്രയാത്രയിലേക്കാണ്. 1981 മെയ് മാസത്തിൽ, ലോവർ ഗൾഫ് മേഖല സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി അബുദബിയിൽ വിമാനമിറങ്ങിയ ആ നിമിഷമാണ് ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ജാതകം തിരുത്തിക്കുറിച്ചത്.
"ഞാൻ ഇവിടെ ഒന്നും ചോദിച്ചു വന്നതല്ല, മറിച്ച് നമ്മുടെ പഴക്കമുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് വന്നത്," എന്നായിരുന്നു അന്ന് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിച്ചത്. അബുദബി സൈനിക വിമാനത്താവളത്തിൽ യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നേരിട്ടെത്തിയാണ് അവരെ സ്വീകരിച്ചത്. ലോകത്തിന് ആവശ്യമുള്ള വിവേകപൂർണ്ണമായ നേതൃത്വം എന്നാണ് അന്ന് ശൈഖ് സായിദ് ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത്.
ചർച്ചയായത് ആഗോള വിഷയങ്ങൾ
അന്ന് അൽ മുഷ്‌രിഫ് കൊട്ടാരത്തിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ഫലസ്തീൻ വിഷയം മുതൽ ഇറാൻ-ഇറാഖ് യുദ്ധം വരെ ചർച്ചയായി. സമാധാനത്തിനായി നിലകൊള്ളുന്ന രണ്ട് രാജ്യങ്ങൾ എന്ന നിലയിൽ പ്രാദേശിക സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. ഇന്നത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിൻ സായിദിനെ അന്ന് ബാലനായിരിക്കെ ശൈഖ് സായിദ് ഇന്ദിരാഗാന്ധിക്ക് പരിചയപ്പെടുത്തുന്ന ചിത്രം ചരിത്രത്തിന്റെ ഭാഗമാണ്.
കൊട്ടാരങ്ങളിലെ ഔദ്യോഗിക ചർച്ചകൾക്ക് അപ്പുറം സാധാരണക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇന്ദിരാഗാന്ധി അന്ന് സമയം കണ്ടെത്തിയിരുന്നു. അബുദബിയിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷനിൽ നൂറുകണക്കിന് കുട്ടികളുമായി സംവദിച്ച അവർ, ഇസ് ലാം ഇന്ത്യയുടെ സ്വന്തം മതങ്ങളിൽ ഒന്നാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഇസ് ലാമിക് സെന്ററിന്റെ തറക്കല്ലിടൽ കർമ്മവും നിർവ്വഹിച്ചു. ഷാർജയിൽ വെച്ച് ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്വർണ്ണ വാൾ സമ്മാനമായി നൽകി ആദരിച്ചപ്പോൾ, ഒരു വലിയ രാഷ്ട്രതന്ത്രജ്ഞയ്ക്കുള്ള ആദരവായി അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.
ദുബൈയിൽ അന്നത്തെ വൈസ് പ്രസിഡന്റ് ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമും ഇന്നത്തെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അവർക്ക് നൽകിയത്. വിമാനത്താവളം മുതൽ ജുമൈറ വരെയുള്ള കിലോമീറ്ററുകളോളം നീളുന്ന റോഡരികിൽ ഇന്ത്യയുടെ പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനങ്ങളുമായി ഇത്രയേറെ ആത്മബന്ധം പുലർത്തിയ ഇന്ദിരാഗാന്ധിയുടെ സന്ദർശനം, കേവലം ഒരു നയതന്ത്ര യാത്ര എന്നതിലുപരി ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു.
"ഓരോ ഇന്ത്യക്കാരനും വിദേശത്ത് രാജ്യത്തിന്റെ അംബാസഡറാണ്," എന്ന ഇന്ദിരാഗാന്ധിയുടെ വാക്കുകൾ ഇന്നും പ്രവാസികൾക്കിടയിൽ പ്രസക്തമാണ്. യുഎഇയുടെ വികസനത്തിൽ പങ്കാളികളാകാനും അതേസമയം ഇന്ത്യയുടെ ശരിയായ പ്രതിച്ഛായ ലോകത്തിന് മുൻപിൽ എത്തിക്കാനും അന്ന് അവർ ആഹ്വാനം ചെയ്തു.
അന്ന് വിതച്ച സാമ്പത്തിക-നയതന്ത്ര വിത്തുകളാണ് ഇന്ന് കൂറ്റൻ നിക്ഷേപങ്ങളായും വ്യാപാര കരാറുകളായും വളർന്നു പന്തലിച്ചിരിക്കുന്നത്. മോദിയുടെ വരാനിരിക്കുന്ന സന്ദർശനം ആഴത്തിലുള്ള ഈ ആത്മബന്ധത്തെ പുത്തൻ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രവാസി ലോകം പ്രതീക്ഷിക്കുന്നത്.
A diplomatic chapter from 45 years ago has returned to public discussion as Prime Minister Narendra Modi’s UAE visit revives memories of Indira Gandhi’s historic trip, which helped shape stronger India-UAE relations decades earlier.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."