വനവാസമല്ല, ഇനി സിംഹാസനം; വെല്ലുവിളികളെ അതിജീവിച്ച നായകത്വം
ആത്മവിശ്വാസം എന്ന വാക്കിന് കേരള രാഷ്ട്രീയത്തിൽ ഒരു പര്യായമുണ്ടെങ്കിൽ അത് വി.ഡി. സതീശൻ എന്നായിരിക്കും. 2021-ൽ തുടർച്ചയായ രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ട് തളർന്നുപോയ യു.ഡി.എഫ് അണികൾക്ക് 'നമ്മൾ തിരിച്ചുവരും' എന്ന വാഗ്ദാനം നൽകി പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുത്ത സതീശൻ, ഇന്ന് യു.ഡി.എഫ് അധികാരത്തിൽ വരും എന്ന വാക്ക് പാലിച്ച് കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രി പദത്തിൽ എത്തിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന ദൃഢനിശ്ചയത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട സതീശൻ, നൂറു സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ തൊട്ടാണ് യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ചത്.
രാഷ്ട്രീയമായി യു.ഡി.എഫ് വലിയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിലാണ് സതീശൻ ചുക്കാൻ പിടിക്കുന്നത്. ചിതറിപ്പോയ അണികളെ ഏകോപിപ്പിക്കാനും കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകാനും അദ്ദേഹത്തിന് സാധിച്ചു. സമുദായ നേതാക്കൾ വരെ എതിർപ്പുമായി രംഗത്തുവന്നപ്പോഴും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നത് സതീശന്റെ പോരാട്ടവീര്യത്തിന് അടിവരയിടുന്നതാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേടിയ തുടർച്ചയായ വിജയങ്ങൾ സതീശൻ എന്ന തന്ത്രശാലിയായ നായകന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ഈ വിജയങ്ങൾ സതീശന്റെ ആത്മവിശ്വാസത്തിന് കരുത്തേകി. പി.വി. അൻവറില്ലാതെയും നിലമ്പൂർ പിടിക്കാമെന്ന സതീശന്റെ ഉറച്ച നിലപാട് ഫലം കണ്ടതോടെ പാർട്ടിക്കുള്ളിലും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർന്നു.
തന്ത്രങ്ങൾ പിഴച്ചില്ല, പോരാട്ടം തോറ്റില്ല
പഠിച്ചു സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ എന്ന നിലയിൽ നിന്ന് കൃത്യമായ 'ഇലക്ഷൻ മാനേജ്‌മെന്റ്' അറിയാവുന്ന നേതാവിലേക്ക് സതീശൻ വളർന്നു. കോൺഗ്രസിന്റെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതി, കൃത്യമായ പ്ലാനിംഗിലൂടെ ഓരോ മണ്ഡലവും അദ്ദേഹം നേരിട്ടു. "തോറ്റാൽ ഉത്തരവാദിത്തം എനിക്കായിരിക്കും" എന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള രാഷ്ട്രീയ ആർജ്ജവം സതീശനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കാൻ ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ നിർണ്ണായകമായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകാൻ തുടങ്ങിയപ്പോൾ ഏറ്റവും അധികം ഉയർന്ന് വന്ന പേരും സതീശന്റേതായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾക്കതീതമായി പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ കഴിഞ്ഞത് സതീശന് അനുകൂല ഘടകമായിരുന്നുവെന്ന് വേണം പറയാൻ. മുസ്‌ലിം ലീഗിന്റെ പൂർണ്ണ പിന്തുണയും കോൺഗ്രസ് അണികൾക്കിടയിലുള്ള സ്വീകാര്യതയും ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നാമനായി ഉയർത്തിക്കാട്ടിയത്.
ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശൻ ഇപ്പോൾ എത്തുന്നത്. നിയമസഭാ കക്ഷിയിൽ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നെങ്കിലും, സതീശന്റെ സംഘാടക മികവിലും ജനപ്രീതിയിലും വിശ്വാസമർപ്പിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുകയായിരുന്നു. ആകെ 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരും കെ.സിയെ പിന്തുണച്ച സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ ഈ നിർണ്ണായക ഇടപെടൽ.
എറണാകുളം ജില്ലയിലെ നെട്ടൂരിൽ ജനിച്ച സതീശൻ, തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തന്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് എം.ജി. സർവ്വകലാശാല യൂണിയൻ ഭാരവാഹിയായും എൻ.എസ്.യു.ഐ (NSUI) ദേശീയ നേതൃത്വത്തിലും തിളങ്ങിയ അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ കോൺഗ്രസിന്റെ കരുത്തുറ്റ യുവനേതാവായി മാറി.
1996-ൽ പറവൂർ മണ്ഡലത്തിൽ നിന്ന് കന്നിപ്പോരാട്ടത്തിനിറങ്ങിയ സതീശന് നേരിയ വോട്ടുകൾക്ക് തോൽവി പിണഞ്ഞെങ്കിലും, തോൽവിയിൽ തളരാതെ അദ്ദേഹം മണ്ഡലത്തിൽ വേരോട്ടം ഉറപ്പിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പറവൂരിനെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയാക്കി മാറ്റിയ അദ്ദേഹം, തുടർച്ചയായ വിജയങ്ങളിലൂടെ തന്റെ ജനകീയ അടിത്തറ തെളിയിച്ചു.
യു.ഡി.എഫിനെ പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചുയർത്തിയ തന്ത്രജ്ഞനായാണ് പാർട്ടി സതീശനെ വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയങ്ങളും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് നേടിയ ആധിപത്യവും സതീശന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായി. കോൺഗ്രസിൽ നിന്ന് അകന്നുപോയ വിവിധ വിഭാഗങ്ങളെ തിരികെ എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർത്തുകൊണ്ട് മതേതരത്വത്തിന്റെ കാവലാളായാണ് അദ്ദേഹം പ്രചാരണ വേളയിൽ സ്വയം അടയാളപ്പെടുത്തിയത്. "ടീം യു.ഡി.എഫ്" എന്ന മുദ്രാവാക്യം അണികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. കേവലം ഒരു തെരഞ്ഞെടുപ്പ് പ്രചാരണമെന്നതിലുപരി മുന്നണിയെ ഒറ്റക്കെട്ടായി നിർത്താനും ഈ നീക്കം സഹായിച്ചു.
കാത്തിരിപ്പിന് ഒടുവിൽ അർഹിച്ച അംഗീകാരം
നേരത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള പല സുപ്രധാന പദവികളും സതീശന് കൈയകലെ നഷ്ടമായിരുന്നു. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഇന്ന് ഈ ഔന്നത്യത്തിൽ എത്തിച്ചിരിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലെ പ്രതിസന്ധികളെയും കാത്തിരിപ്പിനെയും അതിജീവിച്ച് സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുമ്പോൾ, അത് കോൺഗ്രസിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
വാഗ്ദാനങ്ങൾ വെറും വാക്കുകളല്ലെന്നും അത് പ്രാവർത്തികമാക്കാനുള്ളതാണെന്നും തെളിയിച്ച സതീശൻ, ഇനി വനവാസത്തിലേക്കല്ല, കേരളത്തിന്റെ അധികാര സിംഹാസനത്തിലേക്കാണ് നടന്നു കയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."