അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി
തൊടുപുഴ: വലിയ രാഷ്ട്രീയ സാമ്പത്തിക വിവാദങ്ങൾക്ക് വഴിവച്ച് മുൻ സർക്കാരിന്റെ പരസ്യച്ചെലവ് കണക്കുകൾ വീണ്ടും ചർച്ചയാകുന്നു. അഞ്ച് വർഷത്തെ കാലയളവിൽ കിഫ്ബി പരസ്യങ്ങൾക്കായി ചെലവഴിച്ചത് 101 കോടി രൂപയാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കാസർകോട് സ്വദേശി എ.എസ് മുഹമ്മദ് അഷ്‌റഫിന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ. എന്നാൽ മറുപടി പൂർണമല്ല. 2026 മാർച്ച് 31വരെയുള്ള കണക്ക് ആരാഞ്ഞിട്ടും 2025 ഡിസംബർ 31വരെയുള്ള കണക്കേ ലഭ്യമായിട്ടുള്ളു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടു മുമ്പുള്ള മാസങ്ങളിലാണ് കൂടുതൽ പരസ്യങ്ങൾ പോയിട്ടുള്ളത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലാണ് വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പരസ്യത്തിനായി കോടികൾ ഒഴുക്കിയത്. പി.ആർ.ഡി, ടൂറിസം വകുപ്പ് മുഖാന്തിരം പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പി.ആർ.ഡി സർക്കാരിന്റെ ഔദ്യോഗിക പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കുമായി 203 കോടി രൂപയാണ് ചെലവഴിച്ചത്. വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിനായി ടൂറിസം വകുപ്പ് 152 കോടിയും പരസ്യങ്ങൾക്കായി മാത്രം വിനിയോഗിച്ചു. കിഫ്ബി, പി.ആർ.ഡി, ടൂറിസം വകുപ്പ് എന്നിവ മാത്രം അഞ്ച് വർഷത്തിനിടെ പരസ്യങ്ങൾക്കായി ആകെ 456 കോടിയിലധികം രൂപ ചെലവഴിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
കിഫ്ബിയുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ചും കടമെടുപ്പിനെക്കുറിച്ചും നേരത്തെ പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വികസനപദ്ധതികൾക്കായി നീക്കിവയ്ക്കേണ്ട തുകയിൽ നിന്നാണ് ഇത്രയും വലിയ തുക പരസ്യങ്ങൾക്കായി വകമാറ്റിയത്. എന്നാൽ, സർക്കാരിന്റെ ജനക്ഷേമപദ്ധതികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനും ഇത്തരം പ്രചാരണങ്ങൾ അനിവാര്യമാണെന്നാണ് ഒരുവിഭാഗത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."