യുഡിഎഫ് മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; സതീശൻ സർക്കാരിൽ ലീഗിന് 5 മന്ത്രിമാർ, ചർച്ചകൾ നാളെയും തുടരും!
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതിയ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് വി.ഡി. സതീശൻ സർക്കാരിന്റെ പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ നാളെ രാവിലെയും തുടരും.
മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ ഇന്ദിരാ ഭവനിൽ നടന്ന ചർച്ചയിൽ ധാരണയായിട്ടുണ്ട്. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നാളെയും ചർച്ചകൾ തുടരുമെന്നും യുഡിഎഫ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
സതീശന് ധനകാര്യം; ചെന്നിത്തലയ്ക്ക് ആഭ്യന്തരം
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ തന്ത്രപ്രധാനമായ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ നൽകാൻ ധാരണയായതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
അതേസമയം, പുതിയ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച 8 പ്രമുഖ നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്.
കോൺഗ്രസിന്റെ ആദ്യഘട്ട മന്ത്രിപ്പട്ടിക:
- സണ്ണി ജോസഫ് (കെപിസിസി അധ്യക്ഷൻ): മന്ത്രിസഭയിൽ അതീവ പ്രാധാന്യമുള്ള മറ്റൊരു വകുപ്പ് ലഭിക്കും.
- കെ. മുരളീധരൻ: വട്ടിയൂർക്കാവിലെ മികച്ച വിജയത്തിന് പിന്നാലെ സുപ്രധാന വകുപ്പ് ഉറപ്പിച്ചു.
- ബിന്ദു കൃഷ്ണ: കൊല്ലത്ത് നിന്ന് വൻ ജയത്തോടെയെത്തുന്ന ബിന്ദു കൃഷ്ണയും പട്ടികയിലുണ്ട്.
- ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിലെ വമ്പൻ വിജയത്തോടെ ആദ്യമായി മന്ത്രിസഭയിലേക്ക്.
- തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ആദ്യ ലിസ്റ്റിലുള്ള മറ്റ് നേതാക്കൾ.
ലീഗിന്റെ അഞ്ച് മന്ത്രിമാർ ആരൊക്കെയാണെന്നതിലും കോൺഗ്രസിന്റെ ബാക്കി സീറ്റുകളിലെ പേരുകളിലും നാളെ രാവിലെയോടെ പൂർണ്ണമായ വ്യക്തത വരും. അതിന് ശേഷമാകും നാളെ ഉച്ചയ്ക്ക് പട്ടിക രാജ്ഭവനിലേക്ക് കൈമാറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."