കമാൽ മൗല മസ്ജിദിൽ പൂജ തുടങ്ങി; പള്ളിക്ക് മറ്റൊരു സ്ഥലത്ത് ഭൂമി ആവശ്യപ്പെടില്ലെന്ന് മുസ്‍ലിംകള്‍
ഇന്‍ഡോര്‍: മധ്യപ്രദേശില ധാര്‍ ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് പിന്നാലെ സ്ഥലത്ത് ഹിന്ദു ആചാരപ്രകാരമുള്ള പൂജാ കര്‍മങ്ങള്‍ തടുങ്ങി. കനത്ത പൊലിസ് സുരക്ഷയില്‍ പ്രാർഥനകള്‍ നടത്തുന്നതിനും ഹനുമാന്‍ ചാലിസ ആലപിക്കുന്നതിനുമായി നിരവധി പേരാണ് വെള്ളിയാഴ്ച തന്നെ ഇവിടെ എത്തിയത്.
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച മധ്യപ്രദേശിലെ ധാര്‍ ജില്ലയിലുള്ള ചരിത്രപ്രധാനമായ കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമാണെന്ന് വെള്ളിയാഴ്ചയാണ് ജഡ്ജിമാരായ വിജയ് കുമാര്‍ ശുക്ലയും അലോക് അവസ്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ബാബരി മസ്ജിദിലെ സുപ്രിംകോടതി ഉത്തരവിന് സമാനമായി, കമാല്‍ മൗല മസ്ജിദിന് പകരമായി മറ്റൊരുസ്ഥലത്ത് പുതിയ പള്ളി നിര്‍മിക്കാന്‍ മുസ്‍ലിംകള്‍ക്ക് സര്‍ക്കാരിനോട് ഭൂമി ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതി വിധി തങ്ങളുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ധാര്‍ നഗര ഖാസി വഖാര്‍ സാദിഖ് വ്യക്തമാക്കി. പള്ളി നിർമിക്കുന്നതിനായി മുസ്‍ലിം വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ പകരം ഭൂമി നല്‍കണമെന്ന കോടതിയുടെ ശുപാര്‍ശയെ വഖാര്‍ സാദിഖ് തള്ളി. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ വിധിയിലൂടെ അത്തരം അധ്യായങ്ങള്‍ അവസാനിച്ചതാണ്. മുസ്‍ലിം വിഭാഗത്തിന് അന്ന് പകരം ഭൂമി നല്‍കിയിരുന്നു. എന്നാല്‍ ഇതേ സമീപനം എല്ലാ തവണയും ആവര്‍ത്തിക്കരുത്. അവകാശവാദത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും വഖാര്‍ സാദിഖ് പറഞ്ഞു. സിവില്‍ സ്വഭാവമുള്ള ഒരു കേസില്‍ ഭരണഘടനാ പരിധി ലംഘിച്ചാണ് ഈ വിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് മുസലിം വിഭാഗത്തിന്റെ അഭിഭാഷകന്‍ അഷര്‍ അലി വാര്‍സി പറഞ്ഞു.
വിധിക്ക് പിന്നാലെ ഹിന്ദുത്വ സംഘടനകള്‍ പ്രദേശത്ത് വിജയാഘോഷം നടത്തിയെങ്കിലും കനത്ത സുരക്ഷയിലാണ് തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലവും പരിസര പ്രദേശങ്ങളും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച ചില ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പൊലിസ് ഇടപെട്ട് മാറ്റി. ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ വിഷ്ണു ശങ്കര്‍ ജെയിന്‍ പ്രതികരിച്ചു. ഭോജ്ശാല ഒരു സരസ്വതി ക്ഷേത്രവും പഠനകേന്ദ്രവുമാണെന്ന തങ്ങളുടെ പ്രധാന ആവശ്യങ്ങളെല്ലാം കോടതി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
തര്‍ക്കംനിലനില്‍ക്കുന്ന സമുച്ചയത്തിന് ചുറ്റുമുള്ള പ്രദേശം നിലവില്‍ പൂർണമായും അതീവസുരക്ഷാ മേഖലയാക്കി മാറ്റിയിരിക്കുകയാണ്. 1200ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ധാറില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ ദ്രുത കര്‍മസേന, സ്‌പെഷല്‍ ആംഡ് ഫോഴ്‌സ്, എന്നിവയുടെ ഒന്നിലധികം കമ്പനികളും രംഗത്തുണ്ട്. വിധി വരുന്നതിന് ഒരു ദിവസം മുമ്പ് തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നതായി ഇന്‍ഡോര്‍ (റൂറല്‍) ഡി.ഐ.ജി മനോജ് കുമാര്‍ സിങ് അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. സമാധാനം നിലനിര്‍ത്താന്‍ ഇരുവിഭാഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപകരമായ ഉള്ളടക്കങ്ങളോ വ്യാജവാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ധാര്‍ കലക്ടര്‍ രാജീവ് രഞ്ജന്‍ മീന മുന്നറിയിപ്പ് നല്‍കി.
ആരാധനാലയ നിയമം ലംഘിക്കപ്പെടുന്നു: ജംഇയ്യത്ത്
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദ് സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മൂദ് മദനി. രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി മുസ്‍ലിം സമൂഹം ബാബരി മസ്ജിദ് വിധി അംഗീകരിച്ചിരുന്നെങ്കിലും, പുതിയ ആരാധനാലയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നത് 199ലെ ആരാധനാലയ നിയമത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും സമാധാനത്തിനായി മുസ്‍ലിംകള്‍ വിധി അംഗീകരിച്ചതുകൊണ്ടാണ് ബാബരി മസ്ജിദ് വിധി ചരിത്രപരമയി മാറിയതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, സൊസൈറ്റി ഫോര്‍ അവെയര്‍നസ് ആന്‍ഡ് ലീഗല്‍ എയ്ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് മദനി നിലപാട് വ്യക്തമാക്കിയത്.
അയോധ്യ വിധിക്കു മുമ്പ് വിഷയം കോടതിക്ക് പുറത്ത് തീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായും ബാബരി മസ്ജിദിന് ശേഷം പുതിയ മതപരമായ തര്‍ക്കങ്ങളൊന്നും ഉയര്‍ത്തിക്കൊണ്ടുവരില്ലെന്ന് ഉറപ്പുകള്‍ നല്‍കപ്പെട്ടിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് വിധിക്ക് ശേഷം പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാല്‍ അതിന് തൊട്ടുപിന്നാലെ കോടതികള്‍ വഴി ഒട്ടനവധി പുതിയ കേസുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. 1947 ഓഗസ്റ്റ് 15ലെ ആരാധനാലയങ്ങളുടെ മതപരമായ പദവി അതേപടി നിലനിര്‍ത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ നിയമം. എന്നാല്‍ ഈ നിയമം നിലനില്‍ക്കെത്തന്നെ കോടതികള്‍ വീണ്ടും ഇത്തരം തര്‍ക്കങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ പിന്നെ ഈ നിയമത്തിന്റെ ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.
മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. ബാബരി മസ്ജിദ് വിധിയിലെ പല നിരീക്ഷണങ്ങളും മുസ്‍ലിം പക്ഷത്തിന് അനുകൂലമായ നിയമപരമായ അടിത്തറ നല്‍കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."