ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ
ഫരീദാബാദ്: പ്രസവവേദനയോടെ അർധരാത്രിയിൽ ആശുപത്രിയിലെത്തിയ ഗർഭിണിക്ക് നേരെ അധികൃതരുടെ ക്രൂരമായ അനാസ്ഥ. പ്രധാന ഗേറ്റ് പൂട്ടിക്കിടന്നതിനാലും ഡ്യൂട്ടിയിൽ ഡോക്ടർമാരോ നഴ്‌സുമാരോ ഇല്ലാതിരുന്നതിനാലും യുവതിക്ക് ആശുപത്രി പാർക്കിൽ മൊബൈൽ ഫോണിന്റെ ടോർച്ച് വെളിച്ചത്തിൽ പ്രസവിക്കേണ്ടി വന്നു. ഹരിയാനയിലെ ഫരീദാബാദ് സെക്ടർ 3-ലെ 30 ബെഡുകളുള്ള സർക്കാർ ഫസ്റ്റ് റഫറൽ യൂണിറ്റ് (FRU) ആശുപത്രിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ബാഡോലി ഗ്രാമത്തിൽ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ശനിയാഴ്ച പുലർച്ചെ 1.40-ഓടെയാണ് കടുത്ത പ്രസവവേദനയെ തുടർന്ന് ബാലേഷിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഈ സമയത്ത് ആശുപത്രിയുടെ പ്രധാന കവാടം പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കൾ പലതവണ ഗേറ്റിൽ മുട്ടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തെങ്കിലും സുരക്ഷാ ജീവനക്കാരോ മറ്റ് സ്റ്റാഫോ പ്രതികരിച്ചില്ല.
പാർക്കിലെ പുൽത്തകിടിയിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം
യുവതിയുടെ അവസ്ഥ അതീവ ഗുരുതരമായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ ആശുപത്രിയുടെ പിൻഭാഗത്തുള്ള മറ്റൊരു ചെറിയ ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടെത്തി. ഇതുവഴി യുവതിയെ ആശുപത്രി വളപ്പിലേക്ക് കയറ്റിയെങ്കിലും അടിയന്തര ചികിത്സ നൽകാൻ ഒരൊറ്റ മെഡിക്കൽ ജീവനക്കാരൻ പോലും അവിടെ ഉണ്ടായിരുന്നില്ല. ഭർത്താവും മറ്റ് ബന്ധുക്കളും ആശുപത്രി കെട്ടിടത്തിനുള്ളിൽ കയറി ഡോക്ടർമാരെയും നഴ്‌സുമാരെയും തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല.
വേദന അസഹനീയമാവുകയും കുഞ്ഞ് പുറത്തുവരുന്ന അവസ്ഥയിലാവുകയും ചെയ്തതോടെ, ഒപ്പമുണ്ടായിരുന്ന പ്രസവമെടുത്തു പരിചയമുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയിലെ പാർക്ക് ഏരിയയിൽ പ്രസവം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. കൂരിരുടത്ത് മൊബൈൽ ഫോണുകളുടെ ടോർച്ച് വെളിച്ചം മാത്രമായിരുന്നു ഇവർക്ക് ആശ്രയം. ബാലേഷ് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രസവം കഴിഞ്ഞതിന് ശേഷമാണ് ആശുപത്രി ജീവനക്കാർ സംഭവസ്ഥലത്തേക്ക് എത്തിയത്. തുടർന്ന് അമ്മയെയും നവജാതശിശുവിനെയും കെട്ടിടത്തിനുള്ളിലേക്ക് മാറ്റി. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വിരണ്ടോടി അധികൃതർ; രണ്ട് പേർക്ക് സസ്‌പെൻഷൻ
സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയർന്നത്. ഹരിയാന ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പും നാഷണൽ ഹെൽത്ത് മിഷനും (NHM) സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
രാത്രികാല ഡ്യൂട്ടി ക്രമീകരണങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സും മറ്റൊരു ജീവനക്കാരനും ഡ്യൂട്ടി പോസ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഡ്യൂട്ടി സമയത്തെ കടുത്ത അനാസ്ഥയ്ക്ക് രണ്ട് ജീവനക്കാരെ സർവീസിൽ നിന്നും ഉടനടി സസ്‌പെൻഡ് ചെയ്തു. ഇനിമേൽ രാത്രികാലങ്ങളിൽ ആശുപത്രിയുടെ പ്രധാന കവാടങ്ങൾ യാതൊരു കാരണവശാലും അടച്ചിടരുതെന്നും അടിയന്തര സേവനങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗർഭിണികൾക്കുള്ള അടിയന്തര സഹായങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് ഉടൻ തന്നെ ഒരു 'വാർ റൂം' സംവിധാനം ഒരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."