കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് അടുത്ത മാസം 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആശങ്ക. തങ്ങളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
നികുതി, പെര്‍മിറ്റ് ഫീസുകളിലെ ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് മുഖ്യമന്ത്രിയെ കാണുന്നതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും നേരില്‍ കണ്ട് അറിയിക്കുമെന്ന് സ്വകാര്യ ബസ് സംഘടനകള്‍ അറിയിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് 'ഇന്ദിരാ ഗ്യാരന്റികളിൽ' പ്രധാനപ്പെട്ട രണ്ടാമത്തെ പ്രഖ്യാപനമാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്നും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
വയോജന മന്ത്രാലയം എന്ന നാമത്തിൽ രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും.
ആശാവർക്കർമാരുടെ ഓണറേറിയത്തിൽ ആദ്യഘട്ടമായി 3,000 രൂപയുടെ വർധനവ് വരുത്തി. അംഗൻവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതം വർധിപ്പിച്ചു.
നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിശ്ചയിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) ടി. ആസഫലിയെയും, അഡ്വക്കേറ്റ് ജനറലായി (AG) ജൈജു ബാബുവിനെയും നിയമിക്കാൻ തീരുമാനിച്ചു.
അതേസമയം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ തന്നെ 'ശ്വേതപത്രം' പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം വരും ബുധനാഴ്ച ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."