ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്
തിരുവനന്തപുരം: നിയമസഭയിലേക്കുള്ള കന്നിപ്രവേശനം, പിന്നാലെ അപ്രതീക്ഷിതമായി തേടിയെത്തിയ മന്ത്രിസ്ഥാനം. ഒ.ജെ. ജനീഷിനെ കാത്തിരുന്ന സർപ്രൈസുകളുടെ നിരയിലേക്ക് ഇതാ മറ്റൊന്നു കൂടി. അദ്ദേഹത്തിന് അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പറിലാണ് ഇപ്പോൾ കൗതുകകരമായ ആ യാദൃശ്ചികത ഒളിഞ്ഞിരിക്കുന്നത്.
ഇടതുകോട്ടയായ കൊടുങ്ങല്ലൂരിൽ നിന്ന് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിലാണോ ജനീഷ് വിജയിച്ചുകയറിയത്, അതേ സംഖ്യ തന്നെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിന്റെ നമ്പറും. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കൊടുങ്ങല്ലൂരിൽ ജനീഷിന്റെ ചരിത്രവിജയം. ടൂറിസം വകുപ്പിൽ നിന്നും താൽക്കാലികമായി അനുവദിച്ച ഇന്നോവ കാറിന്റെ നമ്പറാകട്ടെ KL 01 CB 8308 ഉം.
വാഹനം കൈപ്പറ്റുമ്പോൾ ഈ അപൂർവ ഒത്തുചേരൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നമ്പറിലെ ഈ മാന്ത്രികത തിരിച്ചറിയുന്നത്.
"ഈ നമ്പർ ഞാൻ ചോദിച്ചു വാങ്ങിയതല്ല, തികച്ചും യാദൃശ്ചികമായി ലഭിച്ചതാണ്. മണ്ഡലത്തിലെ വോട്ടർമാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് ഈ കൗതുകം പങ്കുവെച്ച് ഇപ്പോൾ സന്ദേശങ്ങൾ അയക്കുന്നത് എന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.
കൂട്ടിന് 'പത്താം നമ്പർ' ഭാഗ്യവും
ഭൂരിപക്ഷ നമ്പറിന് പുറമെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്. മന്ത്രിമാരുടെ കാറുകളുടെ മുൻഗണനാ ക്രമത്തിൽ 10-ാം നമ്പർ വാഹനമാണ് മന്ത്രി ജനീഷിന് ലഭിച്ചിരിക്കുന്നത്. കായികപ്രേമികളുടെ ഇഷ്ടനമ്പറായ പത്തിനോട് തനിക്കും പ്രത്യേക താൽപര്യമുണ്ടെന്ന് മന്ത്രി പറയുന്നു. സച്ചിൻ ടെണ്ടുൽക്കറും ലയണൽ മെസ്സിയുമൊക്കെ ജേഴ്സിയിൽ അണിഞ്ഞ പത്താം നമ്പറിൽ യാത്ര ചെയ്യാൻ ആർക്കാണ് ആഗ്രഹമില്ലാത്തത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആദ്യം താൽക്കാലികമായി അനുവദിച്ചതാണെങ്കിലും, ഭൂരിപക്ഷവും കാറിന്റെ നമ്പറും തമ്മിലുള്ള ഈ അപൂർവ പൊരുത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം ഇനി വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് മന്ത്രി.
Kerala Minister O.J. Janeesh received a pleasant surprise when his newly allocated official government vehicle featured the same "magic number" that has been significantly associated with his life or political career. This unexpected coincidence has become a talking point, adding another memorable chapter to his journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."