കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ രണ്ടാം ദിനവും പൂർണ്ണ ഔദ്യോഗിക തിരക്കുകളിലേക്ക് ആഴ്ന്നിറങ്ങി വി.ഡി.സതീശൻ. ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്. സത്യപ്രതിജ്ഞയും ആദ്യ മന്ത്രിസഭായോഗവും വകുപ്പുവിഭജന ചർച്ചകളും നീണ്ട ആദ്യദിനത്തിന് ശേഷം, പുലർച്ചെ തന്നെ സതീശന്റെ രണ്ടാം ദിനത്തിലെ തിരക്കുകൾക്ക് തുടക്കമായി.
രാവിലെ മുതൽ കന്റോൺമെന്റ് ഹൗസിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പരാതികളുമായെത്തിയ പൊതുജനങ്ങളെയും ആശംസകൾ നേരാനെത്തിയവരെയും നേരിൽ കണ്ട ശേഷമാണ് അദ്ദേഹം സെക്രട്ടേറിയറ്റിലേക്ക് തിരിച്ചത്.
ധവളപത്ര ചർച്ചകളും കിഫ്ബി യോഗവും
രാവിലെ 8.30 ഓടെ തന്നെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലകൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്കാണ് അദ്ദേഹം ഇന്ന് തുടക്കമിട്ടത്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യത്തിലും തീരുമാനമായി. തുടർന്ന് കിഫ്ബിയുടെ അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. പത്ത് ദിവസത്തിനകം ധവളപത്രം പുറത്തിറക്കുമെന്നാണ് സൂചന.
ഇ-ഫയൽ ലോഗിൻ സംവിധാനം പൂർണ്ണസജ്ജമാകാത്തതിനാൽ ഫിസിക്കൽ ഫയലുകളിലാണ് ഇന്ന് പ്രധാനമായും ഒപ്പുവച്ചത്. പുതിയ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിക്കുന്ന ഫയലായിരുന്നു ഇതിൽ പ്രധാനം. ഇതിനിടയിലും വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട നിരവധി ഫോൺ കോളുകളും കൂടിക്കാഴ്ചകളും നോർത്ത് ബ്ലോക്കിലെ ഓഫീസിൽ നടന്നു.
സമരകവാടത്തിലൂടെ മടക്കം; പ്രവചനം ഫലിച്ച സന്തോഷം
ഉച്ചഭക്ഷണത്തിനായി മടങ്ങുമ്പോൾ വർഷങ്ങളായി അടഞ്ഞുകിടന്ന സെക്രട്ടേറിയറ്റിന്റെ സമരകവാടത്തിലൂടെയാണ് മുഖ്യമന്ത്രി പുറത്തേക്ക് പോയത്. കോൺഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യപ്രകാരമായിരുന്നു ഈ യാത്ര. കന്റോൺമെന്റ് ഹൗസിലെ ഹ്രസ്വമായ വിശ്രമത്തിന് ശേഷം അദ്ദേഹം വീണ്ടും ഓഫീസിലെത്തി.
ഉച്ചയ്ക്ക് ശേഷം സിൽവർ ലൈൻ വിരുദ്ധ സമരസമിതി ഭാരവാഹികൾ, ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ തുടങ്ങി നിരവധിപ്പേരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 102 സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പ്രവചിച്ച സി.പി. റാഷിദും മുഖ്യമന്ത്രിയെ കണ്ട് ആശംസകൾ അറിയിച്ചു.
രാവിലെ എട്ടരയ്ക്ക് ഓഫീസിലെത്തിയ മുഖ്യമന്ത്രി രാത്രി എട്ടരയോടെയാണ് ഔദ്യോഗിക ചർച്ചകൾ അവസാനിപ്പിച്ച് മടങ്ങിയത്. കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ അദ്ദേഹത്തെ കാത്തുനിൽപ്പുണ്ടായിരുന്നു. എന്നാൽ എത്ര തിരക്കാണെങ്കിലും അത്താഴത്തിന് ശേഷം അല്പസമയം വായനയ്ക്കായി മാറ്റിവെക്കുന്ന തന്റെ പഴയ ശീലം മുഖ്യമന്ത്രി ഇന്നും മുടക്കിയില്ല.
On his second day as chief minister, v.d. satheesan maintained a highly packed schedule, balancing official meetings with public interactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."