ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഇടിച്ചു; തലനാരിഴയക്ക് ഒഴിവായത് വൻ ദുരന്തം
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ പിന്നിലെ അടിഭാഗം (Tail-strike) റൺവേയിൽ തട്ടി അപകടം. ഡൽഹിയിൽ നിന്നും 179 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യയുടെ AI2651 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി ഇറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ മറ്റൊരു വലിയ വിമാനം ടേക്ക് ഓഫ് ചെയ്തതിനെത്തുടർന്നുണ്ടായ വായുച്ചുഴിയാണ് (Wake Turbulence) അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇതോടെ ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്താൻ പൈലറ്റ് ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരസിയത്.
അപകടത്തെ തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കായി ഗ്രൗണ്ട് ചെയ്തു. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (DGCA) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനം അടിയന്തരമായി മാറ്റിയതിനെ തുടർന്ന് ബെംഗളൂരുവിൽ നിന്നും ഡൽഹിയിലേക്കുള്ള മടക്ക സർവീസ് (AI2652) റദ്ദാക്കി. യാത്രക്കാർക്കായി പകരം സംവിധാനം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."