കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ
കണ്ണൂർ: ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ വൻ മോഷണം. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തുകയും ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്ത ശേഷമാണ് കള്ളൻ കടന്നുകളഞ്ഞത്. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത മോഷ്ടാവ് 20,000 രൂപയോളം കൈക്കലാക്കി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്.
സെക്യൂരിറ്റിയെ പൂട്ടിയിട്ടു; ജീവൻ പണയം വെച്ചുള്ള പോരാട്ടം
ക്ഷേത്രത്തിന്റെ മുൻവശത്തെ പൂട്ട് തകർത്ത് അകത്തുകടന്ന കള്ളൻ, ആദ്യം ചെയ്തത് സെക്യൂരിറ്റി ജീവനക്കാരന്റെ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വഴിപാട് കൗണ്ടർ തകർത്തു. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം കള്ളൻ ഭണ്ഡാരം പൊളിക്കാനായി നീങ്ങി.
ഇതിനിടെ സംശയം തോന്നി മുറിയിൽ നിന്ന് എങ്ങനെയോ പുറത്തിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ്, ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ പ്രതി കയ്യിലുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ച് വൈഷ്ണവിനെ കുത്താൻ ആഞ്ഞു. വൈഷ്ണവ് പെട്ടെന്ന് ഒഴിഞ്ഞ് മാറിയതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷപ്പെട്ടത്. തുടർന്ന് വൈഷ്ണവിനെ അടിച്ചുവീഴ്ത്തിയ ശേഷം കള്ളൻ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ജീവൻ പണയം വെച്ച് ഇടപെട്ടതുകൊണ്ടാണ് ക്ഷേത്രത്തിൽ കൂടുതൽ വലിയ മോഷണം തടയാനായത്.
ഷർട്ടും ബൈക്ക് താക്കോലും ഉപേക്ഷിച്ചു; പ്രതിക്കായി വലവീശി പൊലിസ്
ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം മാനേജർ ടൗൺ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. കവർച്ചയ്ക്ക് ശേഷം രണ്ട് ടോർച്ചുകൾ ക്ഷേത്രത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, താൻ ധരിച്ചിരുന്ന ഷർട്ടും ഊരിവെച്ചാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഒരു ബൈക്കിന്റെ താക്കോലും സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംസാരിച്ച ശൈലിയിൽ നിന്നും രൂപത്തിൽ നിന്നും മോഷ്ടാവ് മലയാളി തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം. കണ്ണൂർ ടൗൺ പൊലിസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."