അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നു
കോഴിക്കോട്: സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നിയമസഹായസമിതി. ഏത് നിമിഷവും നടപടി പൂർത്തിയായി എക്‌സിറ്റ് വിസ കിട്ടുമെന്നാണ് പ്രതീക്ഷ. വിസ ലഭിച്ചാൽ രാജ്യം വിടാനുള്ള രേഖകൾ ഇന്ത്യൻ എംബസി തയാറാക്കിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാൻ റിയാദ് നിയമസഹായ സമിതി ഇന്നലെയും ജയിലിലെത്തിയെങ്കിലും എക്‌സിറ്റ് വിസ ലഭിച്ചില്ല. സഊദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടി വൈകുമോ എന്നാണ് ആശങ്ക.
എങ്കിലും ജയിലിലും മറ്റ് വകുപ്പുകളിലും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അന്തിമനടപടികൾ പൂർത്തിയാക്കുന്നതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സഹായസമിതി ഭാരവാഹികൾ അറിയിച്ചു. അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
സഊദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006ലാണ് അബ്ദുൽറഹീം ജയിലിലായത്. പൊതു അവകാശ കേസിൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷയാണ് കഴിഞ്ഞദിവസം അവസാനിച്ചത്. കേസിൽ റഹീമിന് കോടതി വധശിക്ഷയായിരുന്നു വിധിച്ചത്. 15 മില്യൺ റിയാൽ (34 കോടിയോളം രൂപ) മോചനദ്രവ്യം വാങ്ങി കൊല്ലപ്പെട്ട ബാലന്റെ കുടുംബം റഹീമിന് മാപ്പ് നൽകുകയായിരുന്നു.
ഇതോടെ കോടതി വധശിക്ഷ റദ്ദാക്കി. ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷയായിരുന്നു വിധി. മോചനദ്രവ്യം നൽകാനുള്ള പണം മലയാളികൾ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു. കാത്തിരിപ്പിനൊടുവിൽ റഹീം എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബം. മോചനത്തിനായി കാത്തിരിക്കുകയാണ് മലയാളികളും. റഹീമിന്റെ മോചനത്തിനുവേണ്ടി പിരിച്ചതിൽ പതിനൊന്നര കോടി രൂപ ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."