ചില്ലറക്കളിയല്ല; റൗണ്ട് ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ
ബ്രസീല്‍ x ജപ്പാന്‍
.png)
ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ വമ്പന്മാര്‍ ഇന്ന് നോക്കൗട്ട് മത്സരത്തിനിറങ്ങുന്നു. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീല്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെയാണ് നേരിടുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവാണ് കാനറികള്‍ ടൂര്‍ണമെന്റില്‍ നടത്തിയത്.
ഹെയ്തിയെയും സ്‌കോട്‌ലന്‍ഡിനെയും മൂന്ന് വീതം ഗോളുകള്‍ക്ക് വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ന് റൗണ്ട് ഓഫ് 32ല്‍ അവര്‍ ജപ്പാനെതിരേ ബൂട്ടുകെട്ടുന്നത്. സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മര്‍ ഇന്ന് ആദ്യ ഇലവനിലുണ്ടാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന റാഫീഞ്ഞ ഇന്ന് ബെഞ്ചിലാവാനാണ് സാധ്യത.
മറുവശത്ത് ഗ്രൂപ്പ് എഫില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ നോക്കൗട്ട് മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 2-2ന് സമനിലയില്‍ തളച്ച അവര്‍ രണ്ടാം മത്സരത്തില്‍ തുനീഷ്യയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തിരുന്നു. മൂന്നാം മത്സരത്തില്‍ സ്വീഡനോട് സമനില വഴങ്ങിയാണ് അവര്‍ അഞ്ച് പോയിന്റോടെ ഗ്രൂപ്പില്‍ രണ്ടാമതായത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ നോക്കൗട്ട് മത്സരം ജയിച്ചിട്ടില്ലെന്ന ചരിത്രം മാറ്റിക്കുറിക്കാനാണ് സാമുറായ്പ്പട ഇന്ന് കളത്തിലിറങ്ങുന്നത്.
ജര്‍മനി x പരാഗ്വെ
ഇന്ത്യന്‍ സമയം രാത്രി രണ്ട് മണിക്ക് നടക്കുന്ന മറ്റൊരു റൗണ്ട് ഓഫ് 32 മത്സരത്തില്‍ ശക്തരായ ജര്‍മനി പരാഗ്വയെ നേരിടും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോറിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഇയില്‍നിന്ന് ചാംപ്യന്മാരായാണ് ജര്‍മനിയുടെ വരവ്. കഴിഞ്ഞ മത്സരത്തിലെ പരാജയ ക്ഷീണം ഇന്ന് വന്‍ജയത്തോടെ തീര്‍ക്കാനുറച്ചാവും ജൂലിയന്‍ നഗല്‍സ്മാന്‍ ഇന്ന് ജര്‍മന്‍ ടീമിനെ കളത്തിലിറക്കുക. മറുവശത്ത് ഗ്രൂപ്പ് ഡിയില്‍നിന്ന് മൂന്നാംസ്ഥാനക്കാരായാണ് പരാഗ്വെ നോക്കൗട്ട് റൗണ്ടിലെത്തിയത്.
നെതര്‍ലന്‍ഡ്‌സ് x മൊറോക്കോ
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറിന് നടക്കുന്ന മത്സരത്തില്‍ ശക്തരായ നെതര്‍ലന്‍ഡ്‌സും മൊറോക്കോയും കൊമ്പുകോര്‍ക്കും. നെതര്‍ലന്‍ഡ്‌സും ഗ്രൂപ്പ് സിയില്‍നിന്ന് രണ്ടാം സ്ഥാനക്കാരായെത്തുന്ന മൊറോക്കോയും ഏറ്റുമുട്ടുന്നതോടെ വാശിയേറിയ പോരാട്ടത്തിനാവും മെക്‌സിക്കോയിലെ മോണ്ടറി സ്‌റ്റേഡിയം സാക്ഷിയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."