നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം
ലഖ്നൗ: ഐപിഎൽ 2026-ലെ നിർണായക പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എൽഎസ്ജിയുടെ തുടക്കം പാളി. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർ അർഷിൻ കുൽക്കർണി പുറത്തായി. അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ പ്രഭ്സിമ്രാൻ സിങ്ങിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഈ സീസണിൽ താരം രണ്ടാം തവണയാണ് പൂജ്യത്തിന് പുറത്താകുന്നത്.
ഈ ഗോൾഡൻ ഡക്കോടെ ഒരു നാണക്കേടിന്റെ റെക്കോർഡിലും അർഷിൻ കുൽക്കർണി പങ്കാളിയായി. ഐപിഎൽ അരങ്ങേറ്റത്തിന് ശേഷമുള്ള ആദ്യ അഞ്ച് ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ തവണ ഗോൾഡൻ ഡക്കാകുന്ന താരങ്ങളുടെ പട്ടികയിലാണ് അർഷിൻ ഇടംപിടിച്ചത്.
ആദ്യ 5 ഇന്നിങ്സുകളിൽ കൂടുതൽ ഗോൾഡൻ ഡക്കുകൾ നേടിയവർ:
- ഉന്മുക്ത് ചന്ദ് (മുൻ ഇന്ത്യൻ അണ്ടർ-19 ലോകകപ്പ് ക്യാപ്റ്റൻ) - 2 തവണ
- നിതീഷ് റാണ (കൊൽക്കത്ത താരം) - 2 തവണ
- ഫിൽ സാൾട്ട് (ഇംഗ്ലണ്ട് താരം) - 2 തവണ
- അർഷിൻ കുൽക്കർണി (ലഖ്നൗ താരം) - 2 തവണ
പഞ്ചാബിന് ജീവൻമരണ പോരാട്ടം
പ്ലേഓഫ് സാധ്യതകൾ സജീവമായി നിലനിർത്താൻ പഞ്ചാബ് കിങ്സിന് ഈ മത്സരം ജയിച്ചേ തീരൂ. ഇന്ന് വിജയിച്ചാൽ 15 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് കയറാൻ ശ്രേയസ് അയ്യർക്കും സംഘത്തിനും സാധിക്കും. നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് മത്സര ഫലവും പഞ്ചാബിന്റെ പ്ലേഓഫ് വിധി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. സീസണിലെ ആദ്യ 7 മത്സരങ്ങളിൽ 6 വിജയം നേടിയ പഞ്ചാബ്, പിന്നീടുള്ള 7 മത്സരങ്ങളും തുടർച്ചയായി പരാജയപ്പെടുകയായിരുന്നു. മറുഭാഗത്ത് പ്ലേഓഫ് കാണാതെ നേരത്തെ പുറത്തായ ലഖ്നൗവിന് ഇത് ആശ്വാസ ജയത്തിനായുള്ള പോരാട്ടമാണ്.
ലഖ്നൗ സൂപ്പർ ജയന്റ്സ് പ്ലെയിങ് ഇലവൻ (Playing XI):
ജോഷ് ഇംഗ്ലിസ്, അർഷിൻ കുൽക്കർണി, നിക്കോളാസ് പൂരൻ, ആയുഷ് ബദോണി, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്, മുകുൾ ചൗധരി, അർജുൻ ടെണ്ടുൽക്കർ, മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ.
പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവൻ (Playing XI):
പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കനോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ജെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമർസായ്, മാർക്കോ യാൻസൻ, വൈശാഖ് വിജയകുമാർ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."