പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം
കോഴിക്കോട്: ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയ മെയ് 25ന് ആരംഭിക്കാനിരിക്കെ മലബാറിലെ പ്ലസ് ടു സീറ്റുകളിലെ കുറവ് അര ലക്ഷത്തിലേറെ. താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമായി. കേരളത്തിൽ ഹയർ സെക്കൻഡറി വ്യാപകമായ 2000 മുതൽ മലബാറിലെ സീറ്റ് ക്ഷാമം ചർച്ചാവിഷയമാണെങ്കിലും പൂർണപരിഹാരം ഇനിയും ആയിട്ടില്ല. കുട്ടികളുടെ എണ്ണം 30 ശതമാനവും അതിലേറെയും വർധിപ്പിച്ചും താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമാണ് കുട്ടികളെ ഉൾക്കൊണ്ടിരുന്നത്. പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകളിൽ പ്രവർത്തിക്കുന്ന 346 താൽക്കാലിക പ്ലസ് ടു ബാച്ചുകൾ സ്ഥിരമാക്കണമെന്നാണ് ആവശ്യം. മറ്റു പ്രദേശങ്ങളിൽ ക്ലാസിൽ 50ൽ താഴെ കുട്ടികളെയിരുത്തി പഠിപ്പിക്കുമ്പോൾ മലബാറിൽ 60ലേറെ പേരാണ് ഇരിക്കുന്നത്. നിലവാരത്തകർച്ചക്ക് ഇടയാക്കുന്ന ഈ ബാഹുല്യം ഇല്ലാതാക്കണമെന്നാണ് ആവശ്യം.
ഇക്കുറി പത്താം തരത്തിൽ നിന്ന് ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണത്തിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. 2025ൽ 424583 പേർ ഉന്നത പഠനത്തിന് അർഹരായപ്പോൾ ഈ വർഷം 417497 പേരാണ് അർഹത നേടിയത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 61449ൽ നിന്ന് 30514 ആയി. വിജയിച്ചവരുടെ എണ്ണത്തിൽ 7086 പേർ കുറഞ്ഞു. എ പ്ലസുകാരാകട്ടെ പകുതിയോളവും കുറഞ്ഞു. അപ്പോഴും മലബാറിലെ പ്ലസ് ടു സീറ്റ് ക്ഷാമം തുടരുകയാണ്. പാലക്കാട് മുതൽ ആറു ജില്ലകളിൽ ആകെ ലഭ്യമായ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളി സീറ്റുകൾ പരിഗണിച്ചാൽ പത്താം തരം ജയിച്ചവരിൽ 53434 പേർക്ക് അവസരമില്ല. കഴിഞ്ഞ വർഷം ഇത് 57120 ആയിരുന്നു.
പാലക്കാട് 38417 പേരും മലപ്പുറത്ത് 78887 പേരും കോഴിക്കോട്ട് 42675 പേരും വയനാട്ടിൽ 11145 പേരും കണ്ണൂരിൽ 34742 പേരും കാസർകോട് 20418 പേരുമാണ് പത്താം തരം ജയിച്ചത്. സീറ്റ് ക്ഷാമം കൂടുതലുള്ളത് മലപ്പുറത്തുതന്നെ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകാരും വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരും ചേർന്നാൽ സീറ്റ് ക്ഷാമം കടുക്കും.
തെക്കൻ ജില്ലകളിൽ നിരവധി സ്‌കൂളുകളിൽ 25 പേരില്ലാത്തതിനാൽ ബാച്ചുകൾ നഷ്ടമാകുമ്പോൾ മലബാറിൽ കുത്തിത്തിരുകിയാണ് ക്ലാസ് എടുക്കുന്നത്. ഇതിന് പരിഹാരം നിർദേശിക്കാനായി മുൻ ഹയർ സെക്കൻഡറി ഡയരക്ടർ കാർത്തികേയൻ നായരെ നിർദേശിച്ചിരുന്നു. അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുരോഗതി ഉണ്ടായില്ല. 38 ബാച്ചുകൾ തെക്കൻ ജില്ലകളിൽ നിന്ന് മലബാറിലേക്ക് മാറ്റിയതടക്കം 346 ബാച്ചുകളാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. കൊല്ലത്ത് ഒന്നും തൃശൂരിൽ അഞ്ചും ബാച്ചുകൾ താൽക്കാലികമായി തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."