വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമി കൊല്ലപ്പെട്ടു, ട്രംപ് സുരക്ഷിതൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. 21കാരനായ അക്രമിയെ സുരക്ഷസേന കൊലപ്പെടുത്തി. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് ആറുമണിയോടെയാണ് എക്‌സിക്യൂട്ടീവ് കോംപ്ലക്‌സിന് സമീപം വെടിവെപ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
ഗേറ്റ് 17ന് സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റിലെത്തിയ അക്രമി ബാഗിൽ നിന്ന് തോക്കെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി അക്രമിയെ വെടിവെച്ച് വീഴ്ത്തി.
ഗുരുതരമായി പരിക്കേറ്റ അക്രമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനിടെ മറ്റൊരാൾക്കും വെടിയേറ്റതായി റിപ്പോർട്ടുണ്ട്.
ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് ട്രംപ് വൈറ്റ് ഹൗസിലെ ഓഫീസിൽ തുടരുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. വെടിയൊച്ചകൾ കേട്ടതോടെ വൈറ്റ് ഹൗസിന് പുറത്തുള്ള നോർത്ത് ലോണിൽ റിപ്പോർട്ടിങ്ങിനായി നിന്നിരുന്ന മാധ്യമപ്രവർത്തകരെ അടിയന്തരമായി പ്രസ് ബ്രീഫിങ് റൂമിലേക്ക് മാറ്റി.
തുടർന്ന് വൈറ്റ് ഹൗസും പരിസര പ്രദേശങ്ങളും പൂർണമായും അടച്ചുപൂട്ടി സുരക്ഷ ശക്തമാക്കി. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന ലോക്ക്ഡൗൺ വൈകീട്ട് 6.45ഓടെ പിൻവലിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്.ബി.ഐ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണെന്ന് ഡയറക്ടർ കാഷ് പട്ടേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള അന്തിമ കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചതിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായത്. ഒരുമാസം മുമ്പ് വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് വിരുന്നിനിടെയും സമാനമായ സുരക്ഷാ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."