പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ട് സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, 50 ലധികം പേർക്ക് പരുക്ക്
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പെഷാവറിലേക്ക് പോകുകയായിരുന്ന ട്രെയിൻ സ്റ്റേഷൻ പിന്നിട്ടയുടൻ സ്ഫോടനമുണ്ടാകുകയായിരുന്നു. പെരുന്നാൾ അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ ഭാഗികമായി തകർന്നു. റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾ പൂർണ്ണമായും തകർന്നു. കൂടാതെ, സമീപത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറുകയും ചെയ്തതായി പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ട്രെയിൻ സ്റ്റേഷൻ കടന്നുപോകുന്ന സമയം സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഉപകരണം ബോഗികളിൽ ഒന്നിലേക്ക് ഇടിച്ചുകയിയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തെ തുടർന്ന് ക്വറ്റയിലെ സർക്കാർ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിൽസ ഉറപ്പാക്കാൻ കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും ആശുപത്രികളിൽ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."