എ പ്ലസുകാരെ അനുമോദിച്ചോളൂ; പക്ഷേ, മറ്റു കുട്ടികളെ ഒറ്റപ്പെടുത്തരുത്; വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി ബാലാവകാശ കമ്മിഷൻ
ബാലുശേരി(കോഴിക്കോട്): മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ മാത്രം അമിതമായി ആദരിക്കുകയും മറ്റുകുട്ടികളെ അവഗണിക്കുകയും ചെയ്യുന്ന പ്രവണത വിദ്യാഭ്യാസ രംഗത്ത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഇത്തരം അനുമോദന പരിപാടികൾ കുട്ടികളിൽ അപകർഷതാബോധവും മാനസിക സമ്മർദവും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് കമ്മിഷൻ നിർദേശിച്ചു.
പാലത്തായി ഗവ. യു.പി സ്കൂളിലെ അധ്യാപികയുടെ പതിനഞ്ചുകാരിയായ മകൾ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി കമ്മിഷന്റെ പരിഗണനയിലെത്തിയത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു വിഷയത്തിൽ എ പ്ലസ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളുകളിൽ മുഴുവൻ എ പ്ലസ് നേടിയവരെ മാത്രം അനുമോദിക്കുന്ന രീതിയിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത് കുട്ടിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയിരുന്നുവെന്നാരോപിച്ചാണ് പരാതി സമർപ്പിച്ചത്.
കുട്ടികളുടെ മനസ് വേദനിപ്പിക്കുന്ന ഇത്തരം പരിപാടികൾ അവസാനിപ്പിക്കാൻ നിയമനടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയരക്ടറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ മാത്രം മഹത്വവൽക്കരിക്കുകയും, ചെറിയ മാർക്ക് വ്യത്യാസത്തിൽ അത് നഷ്ടപ്പെടുന്നവരെ അവഗണിക്കുകയും ചെയ്യുന്നത് കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദത്തിനും ആത്മവിശ്വാസക്കുറവിനും ഇടയാക്കുന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു.
ഇത്തരം ചടങ്ങുകൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ എല്ലാ വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഏകീകൃത മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കണമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.
ഗ്രേഡിങ്ങിന്റെ പേരിൽ കുട്ടികളെ തരംതിരിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന നടപടികൾ സംസ്ഥാനത്തെ ഒരു വിദ്യാലയത്തിലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
പരീക്ഷാഫലങ്ങളെ മാത്രം കേന്ദ്രീകരിക്കാതെ കുട്ടികളുടെ മാനസികാരോഗ്യത്തിനും സർഗാത്മക വളർച്ചയ്ക്കും മുൻഗണന നൽകുന്ന വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ ശുപാർശ നൽകിയിട്ടുണ്ട്.
kerala child rights commission directive: celebrate a-plus students but do not sideline other children. kerala child rights commission, a plus students felicitation, education department kerala, student mental health, inclusive school celebrations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."