ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിൽ മദ്രസയിലേക്ക് പോയ പന്ത്രണ്ടുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് വീടിന് സമീപത്തെ പാടത്തുനിന്ന് കണ്ടെടുത്തത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഖുറാനും സമീപത്തുനിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ജമ്മു-കശ്മീരിലുടനീളം ശക്തമായ ജനരോഷവും പ്രതിഷേധവും ആളിപ്പടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ മദ്രസയിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 7:15 ഓടെ വീടിന് 200 മീറ്റർ മാത്രം അകലെയുള്ള പാടത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക നടപടികൾ പൂർത്തിയായതായും, പ്രഥമദൃഷ്ട്യാ ഇത് ക്രൂരമായ ബലാത്സംഗവും കൊലപാതകവുമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ബുദ്ഗാം എസ്.എസ്.പി ഹരിപ്രസാദ് കെ.കെ അറിയിച്ചു.
പ്രതികളെ ഉടനടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധത്തിലാണ്. സംഭവം ഗൗരവമായി എടുത്ത പൊലിസ്, കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പൊലിസ് ജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പ്രചാരണങ്ങൾ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലിസ് ഓർമ്മിപ്പിച്ചു. പെൺകുട്ടിയുടെ കൊലപാതകത്തിൽ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായ ഞെട്ടലും രേഖപ്പെടുത്തി.
"ഈ ക്രൂരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. നമ്മുടെ കൊച്ചുകുട്ടികൾക്ക് പോലും സുരക്ഷിതത്വമില്ലാതെ ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്ന് നാമെല്ലാവരും ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു" എന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു
കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി സകീന യാതൂ ഉൾപ്പെടെയുള്ള പ്രമുഖ നാഷണൽ കോൺഫറൻസ് നേതാക്കൾ പെൺകുട്ടിയുടെ വസതി സന്ദർശിച്ച് കുടുംബത്തെ അനുശോചനം അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കുമെന്നും നേതാക്കൾ ഉറപ്പുനൽകി.
in a tragic incident in jammu and kashmir, a 12-year-old girl was brutally raped and murdered while she was on her way to a madrasa. her body was later recovered by the police, sparking widespread outrage and demands for immediate justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."