കോടതി ഉത്തരവിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന മലയിടം തുരുത്ത്
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വിഷയമാണ് മലയിടം തുരുത്തിലേത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം മലയിടം തുരുത്തിലുള്ള 19 ഏക്കർ സർക്കാർ പുറമ്പോക്കിൽ രണ്ടര ഏക്കർ സ്വകാര്യ സ്ഥലമാണെന്ന് അവകാശപ്പെട്ട് കണ്ണോത്ത് ശങ്കരൻ നായർ എന്നയാൾ 1968ൽ രംഗത്തുവന്നതോടെയാണ് വ്യവഹാരം ആരംഭിക്കുന്നത്. തന്റെ സ്ഥലം പട്ടികജാതി വിഭാഗത്തിൽപെട്ട കാളുകുറുമ്പൻ എന്നയാൾ അന്യായമായി കൈയേറി എന്നായിരുന്നു ശങ്കരൻ നായരുടെ വാദം. കാളുകുറുമ്പന്റെ മക്കളും പേരമക്കളുമൊക്കെയാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. പെരുമ്പാവൂർ മുൻസിഫ് കോടതിയിലായിരുന്നു ആദ്യ കേസ് ഫയൽ ചെയ്തത്. അവിടെ ശങ്കരൻ നായർക്ക് അനുകൂലമായി വിധി വന്നു. താമസക്കാർ തടസ്സഹരജി നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഹൈകോടതിയും മുൻസിഫ് കോടതി വിധി ശരിവെച്ചു.
എട്ട് പട്ടികജാതി കുടുംബങ്ങളെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ഉടലെടുത്തത്. അങ്ങനെയാണ് കേരളം ഈ വിഷയത്തെക്കുറിച്ച് അറിയുന്നത്. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയം പ്രധാനമായും ഭൂമിയുടമസ്ഥാവകാശം, ദളിത് കുടുംബങ്ങളുടെ താമസാവകാശം, കോടതി ഉത്തരവ്, സർക്കാർ ഇടപെടൽ എന്നിവയെ സംബന്ധിച്ചുള്ള വിഷയമാണ്. മലയിടം തുരുത്തിൽ താമസിക്കുന്ന ദളിത് കുടുംബങ്ങൾ ദശാബ്ദങ്ങളായി അവിടെ താമസിക്കുന്നവരാണെന്നാണ് നാട്ടുകാർ പറയുന്നത്. മറുവശത്ത്, ഭൂമി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്നും, അനധികൃത കയ്യേറ്റമാണെന്നുമാണ് ഭൂമിയുടമകളുടെ വാദം.
ഇതുമായി ബന്ധപ്പെട്ട് കേസ് കോടതിയിലെത്തിയപ്പോൾ പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഒഴിപ്പിക്കൽ നടപടിക്ക് നിർദ്ദേശം നൽകിയത്. കോടതി നിർദ്ദേശപ്രകാരം ഭൂമി ഒഴിപ്പിച്ച് യഥാർത്ഥ ഉടമയ്ക്ക് കൈമാറണമെന്ന നിലപാടുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഇതിനായി അഭിഭാഷക കമ്മിഷനെ ചുമതലപ്പെടുത്തി. പലതവണ കമ്മിഷൻ ഒഴിപ്പിക്കാനായി എത്തുമ്പോഴും കൂട്ടികൾ മുതൽ പ്രായമായവർ ഉൾപ്പെടെ സമരം ചെയ്തു. പിന്നീടത് സംഘർഷങ്ങളിലേക്ക് നീങ്ങുന്നത് കുറച്ചു കാലമായി അവിടത്തെ കാഴ്ചയാണ്.
എന്നാൽ വാദിയുടെ ബന്ധുവാണ് ഈ കമ്മിഷനെന്ന ആരോപണങ്ങളും കുടുംബങ്ങൾ ഉന്നയിക്കുന്നു. മാധ്യമങ്ങളിലുൾപ്പടെ വിഷയം വാർത്തയായി. കേരളം ചർച്ചചെയ്യാൻ തുടങ്ങി. വൈകാതെ തന്നെ വിഷയം സാമൂഹികരാഷ്ട്രീയ പ്രാധാന്യം നേടി.
ഈയടുത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റയുടനെ കോടതിയുടെ അന്ത്യശാസനമെന്നോണം ഒഴിപ്പിക്കൽ നടപടികൾക്കായി കമ്മിഷൻ എത്തിയപ്പോഴും പ്രതിഷേധിച്ച് കുടുംബങ്ങൾ രംഗത്തെത്തി. പ്രതിഷേധക്കാർക്കെതിരേ ജലപീരങ്കി പ്രയോഗിക്കേണ്ട സാഹചര്യം വരെ വന്നു, പിന്നാലെ സർക്കാർ നേരിട്ടിടപെട്ടു. കോടതിവിധിയിൽ സാവകാശം തേടാമെന്ന ഉറപ്പ് പ്രതിഷേധിക്കുന്നവർക്ക് നൽകി. ഉടൻ ഒഴിപ്പിക്കൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിൽ സാങ്കേതികത്വം പറയുകയല്ല, മറിച്ച് കോടതി ഉത്തരവ് അനുസരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു.
എന്നാൽ വിഷയം പരിഹരിക്കുന്നതിനായി രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ടി.ആർ രവിയുടെ ബെഞ്ച് അംഗീകരിച്ചു. പ്രശ്‌നപരിഹാരത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
കോടതി വിധി സംരക്ഷിക്കാനും അത് നടപ്പാക്കാനും സർക്കാരിന് നിയമപരമായ ബാധ്യതയുണ്ട്. തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് അവിടെ തുടരണമെങ്കിൽ നിയമപരമായ അവകാശം ഉണ്ടായിരിക്കണം. എന്നാൽ, ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി താമസക്കാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നിയമനടപടികളും ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ മാർച്ച് 19ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഒഴിപ്പിക്കൽ ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തുടർന്നുണ്ടായ ഒഴിപ്പിക്കൽ നടപടികൾ വലിയ രീതിയിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെയാണ് കോടതി മുമ്പാകെയുള്ള ഹരജിയിൽ ഹൈക്കോടതിയുടെ കർശന നിലപാട്.
രാഷ്ട്രീയ മുതലെടുപ്പെന്ന് ആഭ്യന്തരമന്ത്രിയുടെ വാദവും രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ 10 വർഷക്കാലം അധികാരത്തിലിരുന്നിട്ടും ഈ വിഷയത്തിൽ ഒന്നും ചെയ്യാതിരുന്ന എൽഡിഎഫ്, ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രം പിന്നിടുന്ന പുതിയ സർക്കാരിനെതിരേ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മലയിടം തുരുത്ത് കുടിയോഴിപ്പിക്കലുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുന്നുണ്ട്.
വർഷങ്ങളായി താമസിക്കുന്ന ദളിത് കുടുംബങ്ങളെ പകരം താമസ സൗകര്യം കണ്ടെത്താതെ ഒഴിപ്പിക്കാമോ?
അവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണോ?
രണ്ട് വിഷയങ്ങളാണ് ഈ കാര്യത്തിൽ ചർച്ച ചെയ്യപ്പെടുന്നത്
1. ഭൂമിയുടമകളുടെ വാദം
സ്വകാര്യ ഭൂമി അനധികൃതമായി മറ്റാരും കൈവശം വയ്ക്കാൻ പാടില്ലാത്തിതിനാൽ കോടതി വിധി മാനിക്കണം.
2.താമസക്കാരുടെ വാദം
പാവപ്പെട്ട ദളിത് കുടുംബങ്ങളെ ബലമായി ഒഴിപ്പിക്കുന്നത് അനീതിയാണ്. അതുകൊണ്ട്
സർക്കാർ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."