തിരുവനന്തപുരത്തെ വിദ്യാർഥി സംഘർഷം: എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്; പ്രതിഷേധവുമായി ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച്
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് വ്യാപക അക്രമം. തിരുവനന്തപുരം പാളയത്തുണ്ടായ വിദ്യാർഥി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കണ്ടോൺമെന്റ് പൊലിസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലിസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഘർഷത്തിൽ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ കൈയ്ക്കൊടിഞ്ഞു.
കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലിസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കേസിൽ കണ്ടാലറിയാവുന്ന കെ.എസ്.യു പ്രവർത്തകർക്കെതിരെയും പൊലിസ് നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
ആദ്യ കേസ്: കെ.എസ്.യു പ്രവർത്തകന് ക്രൂരമർദ്ദനം
തെരഞ്ഞെടുപ്പ് നടന്ന ദിവസം രാവിലെ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്നാണ് ആദ്യ കേസ്. അഭിജിത്തിനോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡന്റിറ്റി കാർഡ് ആവശ്യപ്പെടുകയും, ഇത് നൽകാത്തതിനെ തുടർന്ന് അസഭ്യം വിളിച്ചുകൊണ്ട് മതിലിനോട് ചേർത്തുനിർത്തി മുഖത്തും തലയിലും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ ആഷിഖ്, അർജുൻ, വൈഭവ് ചാക്കോ, ഹരികൃഷ്ണൻ എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് കേസ്.
രണ്ടാം കേസ്: പോലീസിന് നേരെ ആക്രമണം, വധശ്രമം
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാത്രി 10 മണിയോടെയാണ് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം രണ്ടാമത്തെ സംഘർഷമുണ്ടാകുന്നത്. എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ പരസ്പരം കല്ലേറുണ്ടായി. സംഘർഷം തടയാൻ ശ്രമിച്ച പൊലിസുകാർക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ തിരിയുകയായിരുന്നു.
ആക്രമണത്തിൽ മ്യൂസിയം എസ്.എച്ച്.ഒ അനൂപിന്റെ ഇടത് കൈയിലെ എല്ലൊടിഞ്ഞു. മറ്റ് നിരവധി പൊലിസുകാർക്കും പരുക്കേറ്റിട്ടുണ്ട്. അക്രമാസക്തരായ പ്രവർത്തകർ സർക്കാർ വാഹനത്തിന്റെ മുൻവശത്തെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും പതിനായിരം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.
കണ്ടോൺമെന്റ് ഇൻസ്പെക്ടർ ശ്രീകുമാർ എസിന്റെ പരാതിയിൽ പൊലിസ് സ്വമേധയാ എടുത്ത കേസിൽ എസ്.എഫ്.ഐ നേതാക്കളായ ആദർശ്, നന്ദൻ സംഗീത്, ആദിത്യ ശങ്കർ എന്നിവരടക്കം പത്ത് പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 50 ഓളം പേർക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, പൊലിസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയാണ് മറ്റ് വകുപ്പുകൾ.
തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വൻ വിജയം
ആകെയുള്ള 37 സീറ്റുകളിൽ 35 എണ്ണവും തൂത്തുവാരിയാണ് കേരള സർവകലാശാലാ യൂണിയൻ ഭരണം എസ്.എഫ്.ഐ നിലനിർത്തിയത്. എസ്.എഫ്.ഐയുടെ ശിവ എസ്. പുതിയ യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം വെറും രണ്ട് സീറ്റുകൾ മാത്രമാണ് കെ.എസ്.യുവിന് നേടാനായത്. മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ കെ.എസ്.യു സ്ഥാനാർഥി ഫാത്തിമ ഫർഹ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെ.എസ്.യു സ്വന്തമാക്കി.
കെ.എസ്.യു പ്രവർത്തകരാണ് ആദ്യം കല്ലെറിഞ്ഞതെന്നും പൊലിസിന്റെ വാഹനം ആക്രമിച്ചതെന്നും എസ്.എഫ്.ഐ ആരോപിക്കുന്നുണ്ട്. രാത്രിയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പൊലിസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ സർവകലാശാല ക്യാമ്പസ് പരിസരത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
thiruvananthapuram student clash sfi ksu. Thiruvananthapuram Student Clash: SFI Workers Booked for Attempt to Murder. A violent student clash erupted between SFI and KSU workers in Thiruvananthapuram following the Kerala University Union election.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."