മുൻ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് കേന്ദ്ര നിയമങ്ങൾ ഒഴിവാക്കി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അംഗീകരിക്കുന്ന കാര്യത്തിലും കേസിന്റെ വിചാരണാ നടപടികൾ കീഴ്‌ക്കോടതിയിലേക്ക് മാറ്റുന്നതിലും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് തീരുമാനമെടുക്കും.
2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് മൂന്നുവർഷം പിന്നിട്ടിട്ടും വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. കുറ്റപത്രം വൈകുന്നതിൽ കോടതി നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യോമയാന വകുപ്പുകൾ ചുമത്താൻ അനുമതി തേടി പ്രോസിക്യൂഷൻ കേന്ദ്രത്തെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് ഈ വകുപ്പുകൾ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലിസ് നിർബന്ധിതരായത്. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം പ്രതികൾ മുഖ്യമന്ത്രിയെ വധിക്കാൻ ലക്ഷ്യമാക്കി പാഞ്ഞടുത്തുവെന്ന് ആരോപിച്ചാണ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ എം.എൽ.എ കെ.എസ് ശബരീനാഥനെ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേർത്ത് അറസ്റ്റ് ചെയ്തിരുന്നു.
the police have filed a charge sheet in the case regarding the alleged attempt to murder the former chief minister inside an aircraft. notably, the specific charges under the aviation acts have been dropped in the final report, while other relevant sections remain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."