'യൂണിവേഴ്സൽ ബേബി ബോസിന്റേ' ബാറ്റിങ് ഭയം ജനിപ്പിക്കുന്നത്; അവനെ തടുക്കാൻ എന്റെ കൈയിലും വഴികളില്ലെന്ന് ഓസീസ് ഇതിഹാസ നായകൻ
ന്യൂ ചണ്ഡീഗഢ്: പതിനഞ്ചാം വയസ്സിൽ ഭൂരിഭാഗം കൗമാരക്കാരും ഐപിഎല്ലിൽ കളിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുമ്പോൾ, രാജസ്ഥാൻ റോയൽസിന്റെ വിസ്മയ താരം വൈഭവ് സൂര്യവംശി റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിയുകയാണ്. കഴിഞ്ഞദിവസം നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ പോരാട്ടത്തിൽ താരം അഴിച്ചുവിട്ടത് സങ്കൽപ്പിക്കാൻ പോലുമാകാത്ത കടന്നാക്രമണമായിരുന്നു. വെറും 29 പന്തിൽ നിന്ന് 12 സിക്സറുകളുടെ അകമ്പടിയോടെ 97 റൺസാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിനിടെ ഐപിഎൽ സംഘാടകർ നൽകിയ 'യൂണിവേഴ്സ് ബേബി ബോസ്' എന്ന വിളിപ്പേര് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
വൈഭവിന്റെ ഈ അസാധാരണ മേധാവിത്വത്തെയും ബാറ്റിങ് കരുത്തിനെയും വാനോളം പുകഴ്ത്തുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയൻ ഇതിഹാസവുമായ പാറ്റ് കമ്മിൻസ്. വൈഭവ് ബാറ്റ് ചെയ്യുമ്പോൾ ബൗളർമാർക്ക് മുന്നിൽ വഴികളില്ലാതാകുമെന്നാണ് കമ്മിൻസ് പറഞ്ഞത്.
"അവൻ അതിശയിപ്പിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്തത്. അവനെതിരെ പന്തെറിയുമ്പോൾ ബൗളർമാർക്ക് അധികം ഓപ്ഷനുകൾ ഉണ്ടെന്ന് തോന്നില്ല. തീർച്ചയായും ഇത് നല്ല ബാറ്റിങ് പിച്ചാണ്, എങ്കിലും പിഴവുകൾ വരുത്താനുള്ള മാർജിൻ വളരെ ചെറുതാണ്. നിങ്ങളുടെ യോർക്കർ പന്തുകളിൽ ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും അവൻ അത് സിക്സറാക്കി മാറ്റിയിരിക്കും," മത്സരശേഷം കമ്മിൻസ് തുറന്നുപറഞ്ഞു.
ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോർഡ് തകർത്തു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന ക്രിസ് ഗെയ്‌ലിന്റെ (30 പന്തിൽ 100) റെക്കോർഡ് തകർക്കാൻ വൈഭവിന് വെറും 3 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. പ്രഫുൽ ഹിംഗെയുടെ പന്തിൽ അപ്പർ കട്ടിന് ശ്രമിച്ച താരം നിർഭാഗ്യവശാൽ 97 റൺസിൽ പുറത്താകുകയായിരുന്നു.
സെഞ്ച്വറി നഷ്ടമായെങ്കിലും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ മറ്റൊരു വമ്പൻ റെക്കോർഡ് ഈ പതിനഞ്ചുകാരൻ സ്വന്തം പേരിൽ കുറിച്ചു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് വൈഭവ് അടിയറവ് പറയിച്ചത്. 2012-ൽ ഗെയ്‌ൽ നേടിയ 59 സിക്സറുകളുടെ റെക്കോർഡ് മറികടന്ന വൈഭവ്, ഈ സീസണിൽ 65 സിക്സറുകളുമായി പട്ടികയിൽ വളരെ മുന്നിലാണ്. 43 സിക്സറുകളുമായി രണ്ടാമതുള്ള അഭിഷേക് ശർമ്മയേക്കാൾ എത്രയോ മുകളിലാണ് കുട്ടിത്താരത്തിന്റെ സ്ഥാനം.
റൺവേട്ടയിൽ രാജാവായി വൈഭവ്; രാജസ്ഥാൻ ക്വാളിഫയറിലേക്ക്
ഈ സീസണിൽ ഇതിനോടകം രണ്ട് തവണയാണ് വൈഭവ് അതിവേഗ സെഞ്ച്വറിക്കരികെ എത്തിയത്. ലീഗ് ഘട്ടത്തിൽ ഇതേ ഹൈദരാബാദിനെതിരെ 37 പന്തിൽ 103 റൺസും, ലഖ്‌നൗവിനെതിരെ 38 പന്തിൽ 93 റൺസും താരം അടിച്ചുകൂട്ടിയിരുന്നു. നിലവിൽ 15 മത്സരങ്ങളിൽ നിന്ന് 680 റൺസോടെ ഓറഞ്ച് ക്യാപ് പട്ടികയിലും വൈഭവ് തന്നെയാണ് ഒന്നാമത്.
എലിമിനേറ്ററിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ, വൈഭവിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ 20 ഓവറിൽ 243/8 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ ജോഫ്ര ആർച്ചറുടെ തകർപ്പൻ ബൗളിങ് മികവിൽ 19.2 ഓവറിൽ 196 റൺസിന് രാജസ്ഥാൻ ചുരുട്ടിക്കെട്ടി. 47 റൺസിന്റെ വമ്പൻ വിജയത്തോടെ രണ്ടാം ക്വാളിഫയറിലേക്ക് കടന്ന രാജസ്ഥാൻ റോയൽസ് ഫൈനൽ ടിക്കറ്റിനായി ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."