ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം
മക്ക: ത്യാഗോജ്ജ്വലമായ സ്മരണ പുതുക്കിയും ആത്മീയ പരിശുദ്ധി നേടിയും ഈ വർഷത്തെ ഹജ്ജിന് ഇന്ന് സമാപനമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 ലക്ഷത്തോളം തീർഥാടകർ സമ്മേളിച്ച ഹജ്ജിൽ വെള്ളിയാഴ്ച കല്ലേറ് കർമം പൂർത്തിയാക്കി ബഹുഭൂരിഭാഗം ഹാജിമാരും മിനായിൽ നിന്ന് മടങ്ങി. ബാക്കിയുള്ളവർ ഇന്ന് വൈകുന്നേരത്തോടെ അവസാന ദിവസത്തെ കല്ലേറും നിർവഹിച്ചു മിനായിൽനിന്ന് പിൻമാറും. തിരക്ക് പരിഗണിച്ച് ഹജ്ജ് സർവിസ് കമ്പനികൾക്ക് മിനായിൽനിന്ന് മടങ്ങാനുള്ള സമയം നൽകിയിട്ടുണ്ട്. മിനായിൽനിന്ന് മടങ്ങിയ ഹാജിമാരിൽ ആഭ്യന്തര തീർഥാടകർ വിദാഇന്റെ ത്വവാഫിന് ശേഷം മദീന സന്ദർശനവും കഴിഞ്ഞ് സ്വദേശങ്ങളിൽ എത്തിച്ചേർന്നു.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഇന്ത്യൻ ഹാജിമാരും വെള്ളിയാഴ്ച തന്നെ മിനായിൽനിന്ന് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. മലയാളി ഹാജിമാരിൽ അധികവും ശനിയാഴ്ച കൂടി കല്ലേറു കർമം പൂർത്തിയാക്കിയാകും മടങ്ങുക. ശനിയാഴ്ചയാണ് ഹജ്ജിന്റെ സമാപനം. ജൂൺ രണ്ടു മുതൽ ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നതോടെ വിടവാങ്ങൽ ത്വവാഫ് കൂടി ഹാജിമാർക്ക് ബാക്കിയുണ്ട്. ഇതുകൂടി പൂർത്തിയാക്കിയാകും ഹാജിമാർ മക്കയിൽനിന്ന് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ചൊവ്വാഴ്ചയും മലയാളി ഹാജിമാരുടെ മദീന സന്ദർശനം ബുധനാഴ്ചയും ആരംഭിക്കും.
ആദ്യം പുണ്യഭൂമിയിൽ വന്നിറങ്ങിയ ഹാജിമാരിൽ മദീന സന്ദർശനം കഴിഞ്ഞവരാണ് മടക്കയാത്ര അടുത്ത ദിവസം ആരംഭിക്കുക. ബാക്കിയുള്ളവർ മദീന സന്ദർശിക്കും. വിദേശ ഹാജിമാരിൽ ഹജ്ജിനു മുമ്പ് മദീന സന്ദർശനം നടത്താത്തവർ മദീനയിലേക്കും മദീന സന്ദർശനം പൂർത്തിയാക്കിയവർ സ്വദേശങ്ങളിലേക്കുമുള്ള യാത്രയ്ക്ക് ഒരുക്കത്തിലാണ്.
മൂന്നാം ദിനമായ ഇന്നലെ കല്ലേറ് കർമം പൂർത്തിയാക്കി ലക്ഷക്കണക്കിന് ഹാജിമാർ വിടവാങ്ങൽ ത്വവാഫിനായി മക്കയിൽ എത്തിയതിനെ തുടർന്ന് കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വിടവാങ്ങൽ ത്വവാഫിനു ശേഷമാണ് ഹാജിമാർ മക്കയിൽനിന്ന് താമസ സ്ഥലത്തേക്കും അവിടെനിന്ന് സ്വദേശങ്ങളിലേക്കും മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."