ഇ.ശ്രീധരന്റെ പുതിയ അതിവേഗ റെയിൽ ശുപാർശ: ധൃതിപിടിച്ച തീരുമാനത്തിനില്ലെന്ന് സർക്കാർ; പഠനത്തിന് വിദഗ്ധ സമിതി രൂപീകരിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നതിനായി മെട്രോമാൻ ഇ.ശ്രീധരൻ സമർപ്പിച്ച പുതിയ ശുപാർശയിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കില്ല. പദ്ധതി നടപ്പാക്കാൻ സർക്കാരിന് നിലവിൽ തിടുക്കമില്ലെന്നാണ് സൂചന. ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന്റെ അഭിപ്രായം അറിയിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നെങ്കിലും വിഷയം വിശദമായി പഠിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വലിയ ജനകീയ സമരങ്ങൾക്ക് വഴിവെച്ച വിഷയമായതിനാൽ ധൃതിപിടിച്ചൊരു പ്രഖ്യാപനം വേണ്ടെന്നാണ് സർക്കാരിലെ പൊതുവികാരം. അതേസമയം, മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായതിനാൽ പദ്ധതി പൂർണ്ണമായി തള്ളിക്കളയില്ല. ഇ.ശ്രീധരന്റെ പുതിയ നിർദേശങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പഴയതും പുതിയതുമായ ശുപാർശകളിലെ വൈരുധ്യം
2024-ൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനും കേന്ദ്രത്തിനുമായി ഇ.ശ്രീധരൻ സമർപ്പിച്ച പദ്ധതിയും, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയ പുതിയ ശുപാർശയും തമ്മിൽ വലിയ വൈരുധ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ശ്രീധരന്റെ പഴയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. പുതിയ നിർദേശം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണെന്ന് ആദ്യമേ ആരായാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.
പദ്ധതിയുടെ ചെലവും വിഹിതവും
പഴയ പദ്ധതി പ്രകാരം ആകെ നിർമാണ ചെലവ് 86,000 കോടി രൂപ മുതൽ 1 ലക്ഷം കോടി രൂപ വരെയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ 2026-ലെ പുതിയ പദ്ധതിയിൽ ഇത് 60,000 കോടിയായി കുറച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ പാത നിർമിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപയിൽ നിന്നും പുതിയ പദ്ധതിയിൽ 127 കോടി രൂപയായി കുറഞ്ഞു. സാമ്പത്തിക പങ്കാളിത്തത്തിലേക്ക് വരുമ്പോൾ, പഴയ പദ്ധതിയിൽ റെയിൽവേക്കും സംസ്ഥാനത്തിനും 30,000 കോടി വീതമായിരുന്നു വിഹിതമെങ്കിൽ, പുതിയ പദ്ധതിയിൽ അത് 18,000 കോടി വീതമായി കുറഞ്ഞു. പൊതുജന പങ്കാളിത്തം അല്ലെങ്കിൽ കടം വഴിയുള്ള തുക മുൻപ് 26,000 കോടിയായിരുന്നത് പുതിയ പദ്ധതിയിൽ 24,000 കോടിയുടെ പൊതുജന ഓഹരിയായി പരിഷ്കരിച്ചു.
വേഗതയും യാത്രാ സമയവും
പുതിയ പദ്ധതിയിൽ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 135 കിലോമീറ്ററിൽ നിന്നും 140 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രാ സമയം പഴയ പദ്ധതിയിലെ 3.15 മണിക്കൂറിൽ നിന്നും പുതിയ പദ്ധതിയിൽ 3.5 മണിക്കൂറായി നേരിയ തോതിൽ വർദ്ധിക്കുകയാണ് ചെയ്തത്. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 30 കിലോമീറ്ററിൽ നിന്നും 21.5 കിലോമീറ്ററായി കുറച്ചതാണ് യാത്രാ സമയം അല്പം കൂടാൻ കാരണം.
നിർമാണ കാലാവധി
പഴയ പദ്ധതിയുടെ നിർമാണം പൂർത്തിയാക്കാൻ 6 വർഷം വേണ്ടി വരുമെന്ന് കരുതിയിരുന്ന സ്ഥാനത്ത്, പുതിയ പദ്ധതി പ്രകാരം 5 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
പുതിയ ഭൂമിയേറ്റെടുക്കൽ നയം: നിയമക്കുരുക്കിന് സാധ്യത?
പുതിയ പദ്ധതിക്കായി വേറിട്ടൊരു ഭൂമിയേറ്റെടുക്കൽ രീതിയാണ് ഇ.ശ്രീധരൻ മുന്നോട്ട് വെക്കുന്നത്. ഇതനുസരിച്ച്, ഏറ്റെടുക്കുന്ന ഭൂമിക്ക് മുകളിലൂടെ പാലം നിർമിച്ച് റെയിൽപാത കടന്നുപോയ ശേഷം, നിശ്ചിത നിബന്ധനകളോടെ ഈ ഭൂമി ഉടമസ്ഥർക്ക് തന്നെ തിരികെ നൽകണം. ഇതിനായി പുതിയൊരു നയം രൂപീകരിക്കണമെന്നാണ് നിർദേശം.
എന്നാൽ, നിലവിൽ 2013-ലെ കേന്ദ്ര ഭൂമിയേറ്റെടുക്കൽ നിയമമാണ് സംസ്ഥാനം പിന്തുടരുന്നത്. ഇതിൽ നിന്നും മാറി മറ്റൊരു നിയമത്തിലേക്കോ നയത്തിലേക്കോ പോകുന്നത് വലിയ നിയമക്കുരുക്കുകൾക്ക് കാരണമാകുമെന്ന ആശങ്ക സർക്കാരിനുണ്ട്.
മുൻഗണന ക്ഷേമപദ്ധതികൾക്ക്; ആർ.ആർ.ടി.എസ് എന്തുചെയ്യും?
റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) റെയിൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭ കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നു. ഇ.ശ്രീധരന്റെ പദ്ധതി പരിഗണിക്കണമെങ്കിൽ ഈ പഴയ ശുപാർശ റദ്ദാക്കേണ്ടി വരും. ഇതിലാകും സർക്കാർ ആദ്യം തീരുമാനമെടുക്കുക.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വരുന്നത്. അതുകൊണ്ട് തന്നെ വൻ പണച്ചെലവുള്ള ധാരാളം ക്ഷേമപദ്ധതികൾ സർക്കാരിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ, ഒരു ലക്ഷം കോടിയോളം രൂപ ചിലവ് വരുന്ന വേഗറെയിൽ പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകാൻ സർക്കാർ തയ്യാറായേക്കില്ല.
The Kerala government has decided not to rush into a decision regarding a new high-speed rail proposal submitted by E. Sreedharan (popularly known as India's "Metro Man"). Instead of taking immediate action, the government plans to set up a dedicated committee of experts to thoroughly study the feasibility, costs, and impacts of the recommendation before moving forward.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."