വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിൽ അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും വൻതോതിൽ വർധിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) പുതിയ റിപ്പോർട്ട്. സംസ്ഥാനത്തെ സ്ത്രീകളിൽ പകുതിയോളം പേരും (46.7%) അമിതവണ്ണമോ അമിതഭാരമോ ഉള്ളവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബോഡി മാസ് ഇൻഡക്സ് (BMI) 25-ന് മുകളിലുള്ളവരുടെ ദേശീയ ശരാശരി 30.7 ശതമാനമായിരിക്കെയാണ് കേരളം ഈ കാര്യത്തിൽ ഏറെ മുന്നിലെത്തിയിരിക്കുന്നത്. 2019-ലെ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്.
അമിതവണ്ണത്തിന്റെ കാര്യത്തിൽ നഗര-ഗ്രാമ വ്യത്യാസങ്ങൾ കേരളത്തിൽ വളരെ നേർത്തതാണെന്നതാണ് ശ്രദ്ധേയമായ കാര്യം. നഗരപ്രദേശങ്ങളിൽ 48.3 ശതമാനം സ്ത്രീകളിൽ അമിതവണ്ണമുള്ളപ്പോൾ ഗ്രാമങ്ങളിൽ ഇത് 45.1 ശതമാനമാണ്. പുരുഷന്മാരുടെ അവസ്ഥയും ഒട്ടും പ്രത്യാശ നൽകുന്നതല്ല. സംസ്ഥാനത്തെ 37 ശതമാനം പുരുഷന്മാരും അമിതഭാരമുള്ളവരാണ്. ഇതിന്റെ ദേശീയ ശരാശരി വെറും 27.3 ശതമാനം മാത്രമാണ്.
അമിതവണ്ണവും ശരീരഭാരവും വർധിക്കുന്നത് സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കുത്തനെ കൂട്ടിയതായി സർവേ അടിവരയിടുന്നു. 15 വയസ്സിന് മുകളിലുള്ള കേരളത്തിലെ 28.9 ശതമാനം സ്ത്രീകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയർന്ന നിലയിലാണ് (ദേശീയ ശരാശരി: 17.8%). പുരുഷന്മാരിലാകട്ടെ നിയന്ത്രണമില്ലാത്ത പ്രമേഹ നിരക്ക് 31.9 ശതമാനമാണ്.
ഇതിന്റെ ദേശീയ ശരാശരി 20.9 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ 36.6 ശതമാനം പുരുഷന്മാർക്കും 31.9 ശതമാനം സ്ത്രീകൾക്കും ഉയർന്ന രക്തസമ്മർദമുണ്ട്. ദേശീയതലത്തിൽ ഇത് യഥാക്രമം 22.1%, 19.4% എന്നിങ്ങനെയാണ്.
വാർധക്യത്തിലേക്ക് നീങ്ങുന്ന കേരളം; മുന്നിൽ വലിയ വെല്ലുവിളി
ജീവിതശൈലീ രോഗങ്ങളുടെ വർധനവിനൊപ്പം കേരളം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ജനസംഖ്യയിലെ പ്രായമായവരുടെ നിരക്കിലെ വർധനവാണ്. റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 വയസ്സിന് മുകളിലുള്ളവരുടെ അനുപാതം 20.7 ശതമാനമായി ഉയർന്നിട്ടുണ്ട്. ദേശീയ ശരാശരി വെറും 12.9 ശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ വലിയ മാറ്റം.
വലിയൊരു ശതമാനം ജനങ്ങൾ വാർധക്യത്തിലേക്ക് നീങ്ങുന്നതും അവർക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കുന്നതും വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ആരോഗ്യച്ചെലവ് കുത്തനെ കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ ആരോഗ്യ ശീലങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ഉടനടി നടപ്പിലാക്കിയില്ലെങ്കിൽ വലിയൊരു ആരോഗ്യ പ്രതിസന്ധിയാകും കേരളം നേരിടേണ്ടി വരികയെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
പരിഹാരങ്ങൾ
ചാടുന്ന വയറാണ് ഇന്ന് ഭൂരിഭാഗം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്ന്. സ്ത്രീ-പുരുഷ ഭേദമന്യേ ഭൂരിഭാഗം പേരെയും അലട്ടുന്ന ഈ 'കുടവയർ' പ്രതിഭാസത്തിന് പിന്നിൽ മലയാളികളുടെ ചില പ്രത്യേക ഭക്ഷണശീലങ്ങളാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, കുറച്ചൊന്ന് ശ്രദ്ധിച്ചാൽ അത്ര എളുപ്പമല്ലെങ്കിലും കുടവയർ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.
വില്ലനാകുന്നത് അമിത കാർബോഹൈഡ്രേറ്റ്
മലയാളിയുടെ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റിന്റെ (അരിയാഹാരം) അളവ് വളരെ കൂടുതലാണ്. രാത്രി ചപ്പാത്തി കഴിച്ച് സ്വയം ആശ്വസിക്കുമെങ്കിലും, രാവിലെ ദോശ, ഇഡ്ഡലി, പുട്ട്, അപ്പം, ഇടിയപ്പം എന്നിവയും ഉച്ചയ്ക്ക് വയറുനിറയെ ചോറും കഴിക്കുന്നതാണ് മലയാളിയുടെ രീതി. ഇതിന് പുറമെ ചായപ്പലഹാരങ്ങളിൽ ഭൂരിഭാഗവും അടിയും മധുരവും തേങ്ങയും ചേർത്തവയാണ്.
ഈ അമിത കാർബോഹൈഡ്രേറ്റ് ഉപയോഗം വയർ ചാടിക്കുക മാത്രമല്ല ചെയ്യുന്നത്; ഫാറ്റി ലിവർ, സ്ത്രീകളിൽ കാണപ്പെടുന്ന പി.സി.ഒ.ഡി (PCOD) തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ഇത്തരം രോഗാവസ്ഥകൾ ശരീരഭാരം വീണ്ടും വർദ്ധിപ്പിക്കും.
പൊരിച്ചതും വറുത്തതും
ഉണ്ണിയപ്പം, അച്ചപ്പം, കുഴലപ്പം തുടങ്ങിയ പരമ്പരാഗത പലഹാരങ്ങളെല്ലാം എണ്ണയിൽ വറുത്തുകോരിയവയാണ്. പോരാത്തതിന് നോൺ-വെജ് വിഭവങ്ങൾ വറുത്തും പൊരിച്ചും കഴിക്കുന്നതിലും മലയാളികൾ മുന്നിലാണ്. അമിതമായ എണ്ണ, മധുരം, ഉപ്പ് എന്നിവയുടെ ഉപയോഗം കുടവയർ കൂട്ടാൻ പ്രധാന കാരണങ്ങളാണ്.
വീട്ടുജോലി മാത്രം പോരാ, വ്യായാമവും വേണം
വ്യായാമക്കുറവാണ് മറ്റൊരു പ്രധാന വില്ലൻ. വീട്ടുജോലികൾ ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി പ്രത്യേക വ്യായാമം ഒഴിവാക്കുന്ന സ്ത്രീകളുടെ എണ്ണം കുറവല്ല. എന്നാൽ ശരീരത്തിന് കൃത്യമായ ആയാസം ലഭിക്കുന്ന രീതിയിൽ ചെയ്താൽ മാത്രമേ വീട്ടുജോലികളെ വ്യായാമത്തിന്റെ ഗണത്തിൽ പെടുത്താനാകൂ. ദിവസവും അൽപ്പസമയം നടക്കുക, വീട്ടിലെ കോണിപ്പടികൾ കയറിയിറങ്ങുക തുടങ്ങിയ ലളിതമായ ശീലങ്ങൾ വഴി വ്യായാമക്കുറവ് പരിഹരിക്കാം.
ഭക്ഷണരീതി മാറ്റാം; കുടവയർ കുറയ്ക്കാം
പ്രിയപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കാത്തവർക്ക് അവ കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റാം
പ്രഭാതഭക്ഷണത്തിൽ ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം ചമ്മന്തിക്ക് പകരം മുളപ്പിച്ച പയറോ കടലയോ കറിവെച്ച് കഴിക്കുക.
ഉച്ചഭക്ഷണത്തിൽ ചോറിന്റെ അളവ് പകുതിയായി കുറച്ച്, ഒപ്പം സാലഡുകളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക.
തൈറോയ്ഡ് പോലുള്ള ഹോർമോൺ വ്യതിയാനങ്ങൾ ശരീരഭാരം കൂട്ടാൻ കാരണമാകാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായ ചികിത്സ തേടാൻ മടിക്കരുത്.
ഭക്ഷണനിയന്ത്രണവും കൃത്യമായ വ്യായാമവും ശീലമാക്കിയാൽ മലയാളികൾക്കും കുടവയർ ഇല്ലാത്ത സുന്ദരമായ ശരീരം സ്വന്തമാക്കാം.
A recent National Health Survey report has raised serious concerns regarding the health trends in Kerala. The data reveals a significant increase in weight gain across the state's population.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."