താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ
താമരശ്ശേരി: കൂട്ടത്തോടെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പതിനാറുകാരന്റെ ഭീഷണി. ഇതോടെ നാട്ടുകാരും ജനപ്രതിനിധികളും മണിക്കൂറുകളോളം ഭീതിയിലായി. ഒടുവിൽ കുട്ടിയെയും കൊണ്ട് എല്ലാവരും ആശുപത്രിയിലേക്ക് ഓടി. എന്നാൽ, ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ കുട്ടി സ്ഥിരമായി നടത്തുന്ന നാടകമാണിതെന്ന് വീട്ടുകാർ വെളിപ്പെടുത്തി. ഇതോടെയാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്. ഇന്നലെ രാവിലെ 11 മണിയോടെ താമരശ്ശേരിയിലാണ് നാടകീയമായ ഈ സംഭവങ്ങൾ നടന്നത്.
താമരശ്ശേരിയിലെ ഒരു മലഞ്ചരക്ക് കടയുടെ മുന്നിൽ അസ്വാഭാവിക സാഹചര്യത്തിൽ ചുറ്റിത്തിരിയുകയായിരുന്ന കുട്ടിയെ കടയുടമ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമ്മ കഴിക്കുന്ന 12 ഉറക്കഗുളികകൾ താൻ ഒരുമിച്ച് കഴിച്ചുവെന്നും ജീവനൊടുക്കാനാണ് ഭാവമെന്നും കുട്ടി കടയുടമയോട് പറയുകയായിരുന്നു.
കുട്ടിയുടെ വാക്ക് കേട്ട് പരിഭ്രാന്തനായ കടയുടമ ഉടൻ തന്നെ വാർഡ് മെമ്പറെയും മറ്റ് ജനപ്രതിനിധികളെയും വിവരമറിയിച്ചു. ഒട്ടും സമയം കളയാതെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കുട്ടിയെ അടിയന്തരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, കുട്ടിയുടെ ജീവന് അപകടമൊന്നും സംഭവിക്കാതിരിക്കാൻ വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് നാട്ടുകാർ വീട്ടുകാരെ വിവരമറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ ഫോൺ എടുത്ത ബന്ധുക്കളിൽ നിന്നും കേട്ട മറുപടി നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചു. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കുട്ടി മുൻപും പലതവണ ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നായിരുന്നു വീട്ടുകാരുടെ വെളിപ്പെടുത്തൽ.
വീട്ടുകാർ കാര്യം പറഞ്ഞെങ്കിലും കുട്ടിയുടെ സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയനാക്കാൻ തന്നെ നാട്ടുകാർ തീരുമാനിച്ചു. എന്നാൽ പരിശോധനാ ഫലങ്ങൾ പുറത്തുവന്നപ്പോൾ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും മടങ്ങുകയായിരുന്നു.
In Thamarassery, a 16-year-old boy triggered widespread panic among locals by staging a fake suicide attempt. The teenager claimed that he had consumed sleeping pills, prompting anxious neighbors and locals to rush to his aid.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."